സംസ്ഥാനത്തെ കിടപ്പ് രോഗികള്‍ക്ക് വാക്സിനേഷന്‍ വീടുകളില്‍ എത്തി നടത്തും: മന്ത്രി വീണാ ജോര്‍ജ്

single-img
1 June 2021

കേരളത്തിലെ 45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശം സംസ്ഥാനആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. ഇനിമുതല്‍ കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ പോയി വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. രോഗികള്‍ക്ക് കോവിഡില്‍ നിന്നും പൂര്‍ണ്ണമായ സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി.

45 വയസിന് താഴെ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ഇതേ മാര്‍ഗനിര്‍ദേശമനുസരിച്ച് വാക്‌സിന്‍ നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ ഓരോ ആരോഗ്യ സ്ഥാപനത്തിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കിടപ്പ് രോഗികളുടേയും ഒരു പട്ടിക തയ്യാറാക്കുകയും അവര്‍ വാക്‌സിനേഷന് തയ്യാറാണോയെന്ന് കണ്ടെത്തേണ്ടതുമാണ് ആദ്യം ചെയ്യുക.

ഇത്തരത്തിലുള്ള ഓരോ രോഗിയില്‍ നിന്നും വാകിസ്‌നേഷനായി സമ്മതം വാങ്ങണം. തുടര്‍ന്ന് ദൈനംദിന ഗൃഹ പരിചരണ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഇവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രിനിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സന്നദ്ധ സംഘടനകളുടെ (എന്‍.ജി.ഒ.എസ്/സി.ബി.ഒ.എസ്.) പങ്കാളിത്തം ഇതിനായി ഉറപ്പാക്കാവുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ അംഗീകൃത നഴ്‌സിംഗ് യോഗ്യതയും രജിസ്‌ട്രേഷനുമില്ലാത്ത ജീവനക്കാര്‍ വാക്‌സിന്‍ നല്‍കാന്‍ പാടില്ല.

വാക്‌സിനേഷന്‍ നല്‍കുന്ന എല്ലാ ടീം അംഗങ്ങളും കോവിഡ് പ്രോട്ടോകോളും പി പി ഇ സുരക്ഷാ മാര്‍ഗങ്ങളും കര്‍ശനമായി പാലിക്കണം. വാക്‌സിന്‍ നല്‍കിയ പിന്നാലെയുള്ള അര മണിക്കൂറോളം രോഗിയെ നിരീക്ഷിക്കേണ്ടതാണ്.