ഏതെങ്കിലും സ്ഥാനം കിട്ടാന്‍ സോഷ്യല്‍ മീഡിയയില്‍ ‘പൊരുതുവാന്‍’ ഞാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: അടൂര്‍ പ്രകാശ്

single-img
28 May 2021

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് നേതൃനിരയില്‍ തലമുറ മാറ്റത്തിലൂടെ കടന്നുപോകുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്. ഈ സമയം സ്ഥാനത്തിനായി പലരും ചരടുവലികള്‍ നടത്തുന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇതിനിടയില്‍ ഒരു വിത്യസ്ത ശബ്ദമാകുകയാണ് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ്. കോണ്‍ഗ്രസില്‍ ആര് ഏതൊക്കെ സ്ഥാനങ്ങള്‍ വഹിക്കണമെന്ന് തീരുമാനം എടുക്കുന്നത് എഐസിസി നേതൃത്വമാണെന്ന് അടൂര്‍ പ്രകാശ് സോഷ്യല്‍ മീഡിയയില്‍ എഴുതി.

താന്‍ ഇതുവരെ പാര്‍ട്ടിയിലെ ഏതെങ്കിലും പദവിക്കായി ആരെയും സമീപിച്ചിട്ടില്ലെന്നും തനിക്ക് വേണ്ടി വാദിക്കാനായി ആരെയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളെ തെരഞ്ഞെടുക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയല്ലെന്നും അദ്ദേഹം എഴുതി.

അടൂര്‍ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ പൂര്‍ണ്ണ രൂപം:

കെപിസിസി അധ്യക്ഷ പദവിയിലേക്ക് എന്റെ പേരും ഉള്‍പ്പെടുത്തി ഈ അടുത്ത ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ശ്രദ്ധയില്‍ വന്നതുകൊണ്ടാണ് ഇത് ഇവിടെ കുറിക്കുന്നത്. കെഎസ്യു യൂണിറ്റ് സെക്രട്ടറിയായാണ് ഞാന്‍ രാഷ്ട്രീയത്തില്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസിലും കെപിസിസിയിലും വിവിധ ചുമതലകളും പലവട്ടം എംഎല്‍എആയും ആദ്യം ഭക്ഷ്യ വകുപ്പിന്റെയും പിന്നീട് ആരോഗ്യവകുപ്പിന്റെയും തുടര്‍ന്ന് റെവന്യൂ വകുപ്പിന്റെയും മന്ത്രിയായും എം.പിആയും പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി എന്നെ ചുമതലപ്പെടുത്തി.

പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ ഏറ്റവും വിശ്വസ്ഥതയോടും ആത്മാര്‍ത്ഥതയോടും ചെയ്തിട്ടുണ്ട് എന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്. ഏതെങ്കിലും പാര്‍ട്ടി പദവിക്കായി ഞാന്‍ ആരെയെങ്കിലും ഇതേവരെ സമീപിക്കുകയോ എനിക്ക് വേണ്ടി വാദിക്കാനായി ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളെ തിരഞ്ഞെടുക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയല്ല എന്ന് ഉത്തമ ബോധ്യം ഉള്ളയാളാണ് ഞാന്‍.

എനിക്ക് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി സോഷ്യല്‍ മീഡിയയില്‍ ‘പൊരുതുവാനും’ ഞാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പാര്‍ട്ടിയില്‍ ആര് ഏതൊക്കെ സ്ഥാനങ്ങള്‍ വഹിക്കണമെന്ന് തീരുമാനം എടുക്കുന്നത് എഐസിസി നേതൃത്വമാണ്. എഐസിസി നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ചു പ്രവര്‍ത്തിക്കുക എന്നതാണ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഞാനും അതുപോലെ നിങ്ങള്‍ ഓരോരുത്തരും ചെയ്യേണ്ടത് എന്ന് സ്‌നേഹത്തോടെ ഓര്‍മ്മിപ്പിക്കുന്നു.