പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചാൽ ഇന്ത്യന്‍ സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ ആയുധങ്ങളും ടാങ്കുകളും വാങ്ങേണ്ടിവരുമോ; കേന്ദ്രത്തിനോട് കെജ്രിവാൾ

single-img
26 May 2021

കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന വാക്സിൻ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഒരുവേള പാകിസ്ഥാൻ ഇന്ത്യയെ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായാൽ ഡൽഹിയും യുപിയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ ആയുധങ്ങളും ടാങ്കുകളും വാങ്ങേണ്ടിവരുമോയെന്ന് അദ്ദേഹം രോഷത്തോടെ ചോദിച്ചു. വാക്സിൻ നൽകേണ്ടത് കേന്ദ്രമാണെന്നും സംസ്ഥാനങ്ങളല്ല സംഭരിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

“എന്റെ അറിവിൽ ഇന്ത്യയിലെ സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസ് വാക്സിൻ പോലും വാങ്ങാൻ സാധിച്ചിട്ടില്ല. വിവിധ സംസ്ഥാന സർക്കാരുകളോട് സംസാരിക്കാൻ വാക്സിൻ കമ്പനികൾ വിസമ്മതിക്കുകയാണ്.” ഇന്ന് നടത്തിയ ഓൺലൈൻ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

രാജ്യം ഒറ്റക്കെട്ടായി കൊവിഡിനെതിരെ പോരാടുമ്പോൾ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ടീം ഇന്ത്യ എന്ന നിലയിൽ ഒന്നിച്ചു പ്രവർത്തിക്കണം. സംസ്ഥാനങ്ങളില്‍ വാക്സിനേഷൻ വൈകുംതോറും എത്ര ജീവനുകൾ നഷ്ടപ്പെടുമെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണെന്നും കെജ്രിവാൾകൂട്ടിച്ചേര്‍ത്തു. നിലവില്‍ ഡൽഹിയിലെ വാക്സിൻ മുഴുവൻ തീർന്നു. 18-44 ഇടയില്‍ പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷൻ നാല് ദിവസമായി ഡൽഹിയിൽ മുടങ്ങിയിരിക്കുകയാണെന്നും കെജ്രിവാൾ പറഞ്ഞു.