ജനങ്ങൾ സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിലാണ്; കുമ്മനത്തിന് കമന്റുമായി കൊടിക്കുന്നിൽ സുരേഷ്

single-img
25 May 2021

ലക്ഷദ്വീപ് വിഷയത്തിൽ കേരളത്തിലെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്റുമായി കൊടിക്കുന്നിൽ സുരേഷ് എം പി.ഫേസ് ബുക്കിൽ ലക്ഷദ്വീപ്, ലക്ഷ്യം വർഗ്ഗീയ മുതലെടുപ്പ് എന്ന തലക്കെട്ടോടെയാണ് കുമ്മനം പോസ്റ്റ്ചെയ്തത്.

കേരളത്തിലെ സിപിഎം- കോൺഗ്രസ്സ് – മുസ്ലിം ലീഗ് നേതാക്കൾ പച്ച നുണ പ്രചരിപ്പിച്ച് വർഗീയ മുതലെടുപ്പിന് സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങൾ നടത്തുകയാണെന്നാണ് കുമ്മനം പറയുന്നത്. അതേസമയം, സ്നേഹത്തോടെയും സമാധാനത്തോടെയും ജനങ്ങൾ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിൽ ആണിതെന്ന് കൊടിക്കുന്നിൽ പോസ്റ്റിന് താഴെ കമന്റ് ചെയ്യുകയായിരുന്നു.

കൊടിക്കുന്നിൽ സുരേഷിന്റെ കമന്റ് പൂർണ്ണരൂപം വായിക്കാം:

സ്നേഹത്തോടെയും സമാധാനത്തോടെയും ജനങ്ങൾ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിൽ ആണിത്. ലക്ഷദ്വീപിന്റെ സമഗ്ര വികസനമാണ് ബിജെപിയുടെ ലക്ഷ്യമെങ്കിൽ നുള്ളി പെറുക്കാൻ കഴിയുന്ന 4 ബിജെപിക്കാരൊഴികെ ഓരോ ദ്വീപുകാരനും പുതിയ മാറ്റങ്ങളെ എതിർക്കുന്നത് എന്തിനാന്നെന്ന് ചിന്തിച്ച് നോക്കാവുന്നതാണ്.

താങ്കൾ പറഞ്ഞത് പോലെ രണ്ടാം തരംഗം ഉണ്ടായപ്പോൾ സ്വാഭാവികമായി ഉണ്ടായതല്ല ലക്ഷദ്വീപിലെ കോവിഡ് ബാധ. മറിച്ച് കൃത്യമായ കോവിഡ് പ്രോട്ടോകോൾ ഉണ്ടായിരുന്ന, ദ്വീപിലെ മുൻകരുതൽ എല്ലാം എടുത്ത് കളഞ്ഞ അഡ്മിനിസ്ട്രേറ്ററുടെ പാളിച്ചയാണത്. ജനാധിപത്യരീതിയിൽ അധികാരമേൽക്കുന്ന ജില്ലാ പഞ്ചായത്ത് ഭരണകൂടങ്ങളുടെ അധികാരങ്ങളിൽ കൈ കടത്തി കൃഷി, മൽസ്യബന്ധനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വകുപ്പുകളെല്ലാം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിനു കീഴിൽ കൊണ്ടു വരിക. ദ്വീപുനിവാസികളെ ഭരണ നിർവഹണ സംവിധാനത്തിലെ ഉയർന്ന സ്ഥാനങ്ങളിൽ നിന്ന് തരം താഴ്ത്തുക തുടങ്ങിയ ജനാധിപത്യ വിരുദ്ധതയാണ് ലക്ഷദ്വീപിൽ നടക്കുന്നത്. ഈ സമരം തുടങ്ങിയത് കോൺഗ്രസോ സിപിഎമ്മോ, അല്ല. ലക്ഷദ്വീപിലെ സാധാരണ പൗരന്മാരാണ്. കേരളത്തിലേയും ഇന്ത്യയിലേയും ഓരോ ജനാധിപത്യ വിശ്വാസികളും അതിനോട് ഐക്യപ്പെടുന്നു എന്ന് മാത്രം.

നൂറ്റാണ്ടുകൾക്കു മുൻപേ കാറ്റിലും കോളിലും ഉലയാതെ പേമാരികളെ അതിജീവിച്ച ജനതയാണവർ. അവർ അതിജീവിക്കുക തന്നെ ചെയ്യും. ജനാധിപത്യ വിശ്വാസികൾ ഈ രാജ്യവിരുദ്ധ നീക്കങ്ങളെ ഒരേ മനസോടെ ചെറുത്ത് തോൽപ്പിക്കും.

https://www.facebook.com/kummanam.rajasekharan/posts/3810562972386795