മുംബൈയിൽ ഒരേ കുടുംബത്തിലെ ആറു പേരുടെ ജീവൻ കവർന്ന് കോവിഡ് ബാധ; മരിച്ചവർ പരിയാരം സ്വദേശികൾ

single-img
25 May 2021

ഒരുമാസത്തിനിടെ ഒരു കുടുംബത്തിലെ ആറുപേർ കോവിഡ് ബാധിച്ച്‌ മരിച്ചു. മുംബൈയിൽ താമസിക്കുന്ന പരിയാരം സ്വദേശികളുടെ കുടുംബത്തിലാണ് ആറുപേർ മരണപ്പെട്ടത്. പടിഞ്ഞാക്കര വീട്ടിൽ പരേതനായ പി.കെ. പോളിന്റെ ഭാര്യ സെലീന (88), മൂത്ത മകളും കൊട്ടേക്കാട് പല്ലൻ പൊറിഞ്ചുവിന്റെ ഭാര്യയുമായ വത്സ (64), രണ്ടാമത്ത മകളും പുതുക്കാട് പുളിക്കൻ വിൽസന്റെ ഭാര്യയുമായ ഗ്രേയ്‌സി (62), മകൻ ജോളി (58), മകൾ വത്സയുടെ മകൻ ടോണി (36) പോളിന്റെ സഹോദരൻ ദേവസ്സി (86) എന്നിവരാണ് മരിച്ചത്.

വർഷങ്ങൾക്ക് മുമ്പാണ് പോളും സഹോദരൻ ദേവസ്സിയും മുംബൈയിലേക്ക് ജോലിതേടി എത്തിയത്. മുംബൈയിൽ യുണൈറ്റഡ് മോട്ടോഴ്‌സിലായിരുന്നു ജോലി. മക്കളും മുംബൈയിൽ ജോലിക്കാരായിരുന്നു. പോൾ ഏതാനും വർഷം മുമ്പ് മരിച്ചു.

മൂന്നുവർഷം മുമ്പ് സെലീന ഒഴികെയുള്ളവരെല്ലാം പോളിന്റെ സഹോദരന്റെ പേരക്കുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പരിയാരത്ത് വന്നിരുന്നു. ബന്ധുക്കളുടെ വീടുകളിൽ ആഘോഷങ്ങൾക്കും അവധിക്കും ഇവർ നാട്ടിലെത്താറുണ്ട്.

കോവിഡ് ബാധയെ തുടന്ന് എല്ലാവരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ, മരുന്ന് ലഭ്യമായിരുന്നില്ലെന്നാണ് നാട്ടിൽ ലഭിച്ച വിവരമെന്ന് പരിയാരത്തുള്ള ബന്ധുക്കൾ പറഞ്ഞു. വാക്സിനും ലഭിച്ചിരുന്നില്ല.

വത്സ ഏപ്രിൽ എട്ടിനും ടോണി 16-നും ദേവസ്സി 22-നും ഗ്രേയ്‌സി 24-നുമാണ് മരിച്ചത്. സെലീന മേയ് അഞ്ചിനും ജോളി 12-നും മരിച്ചു. വത്സയുടെയും ഗ്രേയ്‌സിയുടെയും ഭർത്താക്കന്മാർക്കും മകൻ ജോളിയുടെ ഭാര്യ റീനയ്ക്കും ഇവരുടെ മകൻ റോണിക്കും കോവിഡ് ബാധിച്ചിരുന്നു. ഇവരുടെ രോഗം ഭേദമായി. മുംബൈയിൽ അടുത്തടുത്തായാണ് ഇവരെല്ലാം താമസം. ടോണിക്കാണ് ആദ്യം കോവിഡ് വന്നത്. പിന്നീട് മറ്റുള്ളവർക്കും.