രാജ്യത്ത് ബ്ലാക്ക്- വെെറ്റ് ഫംഗസ് വ്യാപനത്തിന് പിന്നാലെ യെല്ലോ ഫംഗസ് ബാധയും; റിപ്പോര്‍ട്ട് ചെയ്തത് യുപിയില്‍
രാജ്യമാകെ വ്യാപിച്ച തീവ്രമായ കൊവിഡിന്റെ രണ്ടാം തരംഗ പിന്നാലെ ബ്ലാക്ക് ഫംഗസ്, വെെറ്റ് ഫംഗസ് വ്യാപനവും രൂക്ഷമായിരിക്കെ ഇന്ത്യയില്‍ ആദ്യമായി യെല്ലോ ഫംഗസ് ബാധയും റിപ്പോർട്ട് ചെയ്തു. യുപിയിലെ ഗാസിയാബാദിൽ നിന്നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.
ബ്ലാക്ക്, വൈറ്റ് ഫംഗസ് ബാധകളേക്കാൾ ഗുരുതരമാണ് യെല്ലോ ഫംഗസ് ബാധയെന്നാണ് വിദഗ്ദരുടെ അഭിപ്രായം. യുപിയിലെ ബ്രിജ്പാല്‍ ഇ.എന്‍.ടി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 45 വയസുകാരനിലാണ് യെല്ലോ ഫംഗസ് ബാധ ആദ്യമായി കണ്ടെത്തിയിരിക്കുന്നത്.
മുന്‍പ് ഈ രോഗിയിൽ ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് ബാധയും സ്ഥിരീകരിച്ചിരുന്നു. സാധാരണയായി ഈ യെല്ലോ ഫംഗസ് ഉരഗവര്‍ഗങ്ങളിലാണ് കാണപ്പെടുക. ഇന്ത്യയില്‍ ആദ്യമായാണ് മനുഷ്യരിൽ യെല്ലോ ഫംഗസ് ബാധിച്ചതായി തെളിയുന്നതെന്ന് രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ബി പി. ത്യാഗി ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വ്യക്തി ശുചിത്വക്കുറവോ മോശമായ ഫുഡ് കഴിക്കുന്നതോ യെല്ലോ ഫംഗസ് ബാധയ്ക്ക് കാരണമാകാമെന്നാണ് നിഗമനം. രോഗങ്ങള്‍ ഉള്ളവരുടെ സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും ആന്റി ഫംഗല്‍ മരുന്നുകളുടെ കൂടിയ ഉപയോഗവും കൊവിഡ് രോഗികളിൽ പെട്ടെന്നുളള ഇത്തരം രോഗങ്ങളുടെ കുതിച്ചു ചാട്ടത്തിന് കാരണമാകാമെന്നും ത്യാഗി അഭിപ്രായപ്പെട്ടു.ശരീരത്തിന് അനുഭവപ്പെടുന്ന കടുത്ത ക്ഷീണം, ഭാരം കുറയുക, വിശപ്പില്ലായിമ എന്നിവയാണ് യെല്ലോ ഫംഗസിന്റെ ചില ലക്ഷണങ്ങള്‍.
ക്രമേണ രോഗിയുടെ ഭാരം അതിവേഗം കുറയുകയും രോഗബാധ തീവ്രമാകുകയും ചെയ്താൽ, ഇത് പിന്നീട് ആന്തരിക രക്തസ്രാവത്തിനും ശരീരത്തിലെ ഒന്നിലധികം അവയവങ്ങളുടെ പരാജയത്തിനും കാരണമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.