അനുഗ്രഹം തേടി ചെന്നിത്തലയുടെ വസതിയിലെത്തി വി ഡി ഒരുമിച്ചു മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചെന്നിത്തലയുടെ അനുഗ്രഹം തേടിയാണ് വസതിയിലെത്തിയതെന്നും, അദ്ദേഹം തനിക്ക് ചേട്ടനെപ്പോലെയാണെന്നും വി ഡി സതീശൻ പറഞ്ഞു. ചെന്നിത്തല പറയുന്നത് മുഖവിലയ്ക്ക് എടുത്ത് പ്രവർത്തിക്കുമെന്നും വി ഡി വ്യക്തമാക്കി.
സതീശനൊപ്പം ചേർന്ന് മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. പാർട്ടിയെ ഒന്നിച്ചു കൊണ്ടുപോകാൻ സതീശന് സാധിക്കും. അർഹതപ്പെട്ട പല സ്ഥാനങ്ങളും ലഭിക്കാതിരുന്നിട്ടും ആത്മാർത്ഥതയോടെ അദ്ദേഹം പ്രവർത്തിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
തനിക്ക് വളരെയേറെ വാത്സല്യവും, സ്നേഹവും തോന്നിയിട്ടുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് സതീശനെന്നും ചെന്നിത്തല പറഞ്ഞു.
സോണിയാ ഗാന്ധി പറയുന്നതിനപ്പുറം ഒരു തീരുമാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തന്റെ പ്രവർത്തന കേന്ദ്രം കേരളം തന്നെയായിരിക്കുമെന്നും ഡൽഹിയിലേക്ക് ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.