ഗാസയുടെ പുനര്‍നിര്‍മ്മാണം; സഹായവുമായി ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗൺസിൽ
ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ തയ്യാറെടുക്കുന്നു. കഴിഞ്ഞ ശനിയാഴ്ച സെക്രട്ടറി ജനറല്‍ ഇതിനായി പുറപ്പെടുവിച്ച അഭ്യർത്ഥനക്ക് അംഗരാജ്യങ്ങള്‍ പിന്തുണ നൽകി. പാലസ്തീനിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായങ്ങൾ അടിയന്തിരമായി നൽകണമെന്നാവശ്യത്തിനാണ് പിന്തുണ നൽകിക്കൊണ്ട് അംഗരാജ്യങ്ങൾ എല്ലാവരും മുന്നോട്ടുവന്നത് .
കഴിഞ്ഞ വാരത്തില്‍ ഇസ്രയേലും പാലസ്തീന്‍ വിമോചന സംഘടനയായ ഹമാസും തമ്മില്‍ പതിനൊന്നുദിവസം നടത്തിയ അക്രമങ്ങൾ, വെടിനിറുത്തൽ ധാരണയിൽ പരസ്പരം അവസാനിപ്പിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ലോകരാജ്യങ്ങൾ എല്ലാവരും കൂടി ചേർന്ന് ഏകീകരിച്ച സമഗ്രമായ, കരുത്തുറ്റ ഒരു പാക്കേജ് പാലസ്തീനിലെ ഗാസായിൽ പുനർ നിർമ്മാണത്തിനും വീണ്ടെടുക്കലിനു വേണ്ടി തയ്യാറാക്കാൻ പ്രവർത്തിക്കണമെന്ന് സെക്രട്ടറി ജനറൽ ആഹ്വാനം ചെയ്തു.
യുഎന്‍ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങൾ എല്ലാവരും ഈ ആഹ്വാനം സ്വാഗതം ചെയ്യുകയായിരുന്നു.അടിയന്തിരമായി മാനുഷിക സഹായങ്ങൾ വേഗത്തിൽ അവർക്ക് കൊടുക്കാനും ലോകരാജ്യങ്ങൾ തയ്യാറെടുക്കുകയാണ്.ഇതിനായി സെക്യൂരിറ്റി കൗൺസിൽ എഴുതിയ പ്രസ്താവനയിൽ അംഗരാജ്യങ്ങളായ പതിനഞ്ച് രാജ്യങ്ങളും ഒപ്പുവച്ചു.
ഇതോടൊപ്പം തന്നെ മേഖലയിലെ സമാധാനത്തിനായുള്ള ഈജിപ്റ്റിന്റെ ശ്രമങ്ങളെ കൗൺസിൽ പ്രശംസിച്ചു. ഇസ്രേലും ഹമാസും തമ്മിൽ ഒരു വെടിനിറുത്തൽ കരാർ തയ്യാറാക്കിയതിനും അതു നിലനിറുത്തിക്കൊണ്ടുപോകുന്നതിനും ശ്രമിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.