അമൂലിന് പ്രവര്‍ത്തിക്കാന്‍ ഡയറി ഫാമുകൾ അടച്ചുപൂട്ടി; ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തം
ഭരണ നിര്‍വഹണ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലിന്റെ ഹിന്ദുത്വ അജണ്ടകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കവരത്തിയിൽ അമുൽ ഔട്ട്ലെറ്റ് തുടങ്ങാൻ അനുമതിയും നല്‍കി.ഇതിന്റെ ആദ്യ ഘട്ടമായി ലക്ഷദ്വീപ് കോർപറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ സെക്രട്ടറി, അമുൽ എറണാകുളം ബ്രാഞ്ച് മാനേജർ എന്നിവർക്ക് അഡ്മിനിസ്ട്രേഷൻ കൈമാറിയ ഉത്തരവ് പുറത്ത് വന്നു.
അതേസമയം, കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടണമെന്ന് പറഞ്ഞിരുന്നു. നിലവില്‍ ഫാമിലുള്ള മൃഗങ്ങളെ ലേലം ചെയ്യാനും ഉത്തരവിൽ പറയുന്നു.ഈ നടപടിക്ക് പിന്നാലെ അമുലിന് അനുമതി നൽകിയത് ദ്വീപ് നിവാസികളിൽ വലിയ പ്രതിഷേധം ഉയർത്തുന്നുണ്ട്. ദ്വീപിലെ ഡയറി ഫാമുകൾ പൂട്ടാനുള്ള അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് വ്യക്തി താൽപര്യത്തിന് വേണ്ടിയാണെന്ന് അവിടെ നിന്നുള്ള എം.പി മുഹമ്മദ് ഫൈസൽ പറഞ്ഞു.