കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വിതരണം ചെയ്തു; ജുവനൈല്‍ കോടതി ജഡ്ജി പിടിയിൽ
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വെക്കുകയും അവ വിതരണം ചെയുകയും ചെയ്ത സംഭവത്തില്‍ ജുവനൈല്‍ കോടതി ജഡ്ജിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുഎസിലെ വിസ്‌കോണ്‍സിനിലാണ് സംഭവം. മില്‍വാക്കി കൗണ്ടി സര്‍ക്യൂട്ട് ജഡ്ജി ബ്രെറ്റ് ബ്ലോമിനെതിരെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വിതരണം ചെയ്തതിന് രണ്ട് കേസുകള്‍ ചുമത്തിയിട്ടുണ്ട്.
മുന്‍പേ തന്നെ ഇദ്ദേഹം ഇത്തരം കാര്യങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കഴിഞ്ഞ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ജുവനൈല്‍ കോടതി ജഡ്ജിയെ കസ്റ്റഡിയില്‍ പോലീസ് എടുത്തത്. കൊവിഡ് രൂക്ഷമായിരുന്ന കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 27 തവണ കിക്ക് മെസേജിംഗ് ആപ്പ് വഴി ജഡ്ജി കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തതായാണ്അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ഈ കൂട്ടത്തില്‍ ദേശീയ അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായതും ചൂഷണം ചെയ്യപ്പെട്ടതുമായ കുട്ടികള്‍ ഉണ്ടെന്നുള്ള സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഫെബ്രുവരിയില്‍ ബ്ലോമിനെതിരായ അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ മാര്‍ച്ചില്‍ സംസ്ഥാന സുപ്രീം കോടതി ശമ്പളമില്ലാതെ ബ്ലോമിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, ആരോപണങ്ങളില്‍ താന്‍ കുറ്റക്കാരനല്ലെന്നാണ് ബ്രെറ്റ് ബ്ലോമിന്‍റെ വാദം.