കോഴിക്കോട് ജില്ലയില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ധിക്കുന്നു

single-img
21 May 2021

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ പുതുതായി മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറു മാസത്തിനിടെ 10 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.

ആറ് മാസത്തിനിടെ ബ്ലാക്ക് ഫംഗസ് ബാധയെത്തുടര്‍ന്ന് പൂര്‍ണമായി കാഴ്ചശക്തി നഷ്ടപ്പെട്ടു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത് 4 പേരെയാണ്. ബ്ലാക്ക് ഫംഗസ് ബാധ ഒഴിവാക്കുന്നതിനായി ഇവരുടെ ഓരോ കണ്ണൂകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
പുതുതായി രോഗബാധിതരായ മൂന്ന് പേരടക്കം 10 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേര്‍ കോഴിക്കോട് സ്വദേശികളും 5 പേര്‍ മലപ്പുറം സ്വദേശികളും തൃശൂര്‍, പാലക്കാട്, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരുമാണ്. ബ്ലാക്ക് ഫംഗസ് രക്ത കുഴലിനെ ബാധിക്കുകയാണെങ്കില്‍ ശസ്ത്ര ക്രിയയിലൂടെ മാറ്റേണ്ടിവരുമെന്ന് മെഡിക്കല്‍ കോളജ് ഇ എന്‍ ടി വിഭാഗം മേധാവി ഡോ. കെപി സുനില്‍ കുമാര്‍ പറഞ്ഞു.

കൊവിഡ് ചികിത്സയുടെ ഭാഗമായി അമിതമായി സ്റ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള ഒരു കാരണം. സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ അതു ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യും. അതിനാല്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നതിനൊപ്പം പ്രമേഹം നിയന്ത്രിക്കണമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അതേ സമയം ബ്ലാക്ക് ഫംഗസ് ബാധയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.