സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ട് നിരസിക്കുന്നു: വി മുരളീധരന്‍

single-img
19 May 2021

സംസ്ഥാനത്തെ രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ടു നിരസിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. താന്‍ സത്യപ്രതിജ്ഞാദിവസവും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം ചിലവിടാനാണ് തീരുമാനിച്ചതെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഇതോടൊപ്പം തന്നെ ഭരണതലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണപിന്തുണ മുമ്പത്തേതുപോലെ ഈ സര്‍ക്കാരിനുമുണ്ടാവുമെന്ന് ഉറപ്പ് നല്‍കുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ടു തന്നെ നിരസിക്കുകയാണ്.കോവിഡ്-19 മഹാമാരി പടര്‍ന്നുപിടിക്കുന്ന സംസ്ഥാനത്ത് അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങ് അഭികാമ്യമല്ലെന്ന നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു….’ക്രഷ് ദ കര്‍വ് ‘(crush the curve) എന്നതാണ് ലക്ഷ്യമെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെ ‘സ്‌കെയില്‍ ദ കര്‍വ്’ (scale the curve )എന്നതിലേക്ക് കാര്യങ്ങളെത്തിക്കരുത്…മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളോട് സഹകരിക്കുന്ന ജനങ്ങളാണ് കേരളത്തിലേത്.

ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണുമെല്ലാമുണ്ടാക്കുന്ന പ്രയാസങ്ങളെ അവര്‍ സഹിക്കുന്നത് പൊതുനന്മയെക്കരുതിയാണ്..ആ പൊതുബോധത്തെ ദുര്‍ബലപ്പെടുന്ന സമീപനം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്നുണ്ടാവുന്നത് ഖേദകരമാണ്…മുന്‍കരുതലുകളോടെയാണ് ചടങ്ങ് നടത്തുന്നത് എന്ന വാദം നിലനില്‍ക്കുന്നതല്ല…വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും മുന്‍കരുതലുകളെടുക്കാന്‍ ജനം തയാറാണെങ്കിലും അത് അനുവദിക്കുന്നില്ലല്ലോ….?

സര്‍ക്കാരിനും ഭരണകക്ഷിക്കും എന്തുമാവാം എന്ന നിലവരുന്നത് കോവിഡ്-19 പോരാട്ടത്തിന്റെ ഗൗരവം കുറയ്ക്കും.മഹാമാരിക്കാലത്ത് പ്രകൃതിക്ഷോഭവും നേരിട്ട തിരുവനന്തപുരത്തെ തീരദേശ ജനതയുടെ ദുരന്തം ഇന്ന് നേരില്‍മനസിലാക്കി…ഉടുതുണിക്ക് മറുതുണിയില്ലാത്ത ഈ പാവങ്ങളുടെ കൂടി പണമെടുത്താണ് സത്യപ്രതിജ്ഞക്കുള്ള പന്തലിടുന്നതെന്ന് മറക്കരുത്…

സത്യപ്രതിജ്ഞാദിവസവും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം ചിലവിടാനാണ് എന്റെ തീരുമാനം..പുതിയ സര്‍ക്കാരിന് എല്ലാ ഭാവുകങ്ങളും നേരുന്നു…അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത അഞ്ചുവര്‍ഷം കേരളത്തിന് നല്‍കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങള്‍ക്കും കഴിയട്ടെ. ഭരണതലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണപിന്തുണ മുമ്പത്തേതുപോലെ ഈ സര്‍ക്കാരിനുമുണ്ടാവുമെന്ന് ഉറപ്പ് നല്‍കുന്നു.