ചടയമംഗലത്തിന്റെ നാട്ടുവഴികളില്‍ നിന്ന് മന്ത്രിസഭയിലേക്ക്, സിപിഐയുടെ ചരിത്രം തിരുത്തി ചിഞ്ചുറാണി മന്ത്രിയാവുന്നു,

single-img
18 May 2021

കേരളത്തിലെ സിപിഐയുടെ ചരിത്രത്തില്‍ രണ്ടാമതൊരു വനിതാമന്ത്രിയെത്തുന്നു. രണ്ടാം പിണറായി മന്ത്രിസഭയിലെ ഏറ്റവും മികച്ച തീരുമാനം. നീണ്ട 62 വര്‍ഷത്തിന് ശേഷം സിപിഐ ചരിത്രത്തിലേക്ക് വീണ്ടുമൊരു വനിതാമന്ത്രിയായി നിയോഗിക്കപ്പെടുന്നത് കേന്ദ്രകമ്മിറ്റിയംഗം ചിഞ്ചുറാണിയാണ്.ചടയമംഗലം മണ്ഡലത്തില്‍ നിന്നും ജനപിന്തുണയോടെ ജയിച്ച ചിഞ്ചുറാണി മന്ത്രിയാകുമ്പോള്‍ സിപിഐയുടെ ചരിത്രത്തിലെ രണ്ടാം വനിതാ മന്ത്രിയെന്ന പേരും ചിഞ്ചു റാണിക്ക് സ്വന്തം.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലെ ആദ്യ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ അന്ന് മന്ത്രിയായ കെ. ആര്‍.ഗൗരിയമ്മയാണ് സിപിഐയുടെ ഏക വനിതാ മന്ത്രി. 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം പോയ ഗൗരിയമ്മ വീണ്ടും മന്ത്രിയായെങ്കിലും സിപിഐയക്ക് പിന്നീട് ഇന്നുവരെ വനിതാ മന്ത്രിമാരുണ്ടായില്ല. ആ ചരിത്രമാണ് ചിഞ്ചുറാണിയെ മന്ത്രിയാക്കി സിപിഐ തിരുത്തുന്നത്.

കേരളത്തിലെ സിപിഐക്ക് ഇത്തവണയും നാല് മന്ത്രിമാരാണുള്ളത്. ഇതിന് പുറമെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും സിപിഐയക്കാണ്. ചിഞ്ചുറാണിക്ക് പുറമെ തൃശൂരിലെ ഒല്ലൂരില്‍ നിന്നുള്ള കെ.രാജന്‍. രാജന്‍ നിലവിലെ ചീഫ് വിപ്പായിരുന്നു. ആലപ്പുഴ ചേര്‍ത്തലയില്‍ നിന്നും ജയിച്ച പി.പ്രസാദ്, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മണ്ഡലത്തില്‍ നിന്നും ജയിച്ച ജി.ആര്‍.അനില്‍ എന്നിവരാണ് മറ്റ് മന്ത്രിമാര്‍. പത്തനംതിട്ട അടൂരില്‍ നിന്നും ജയിച്ച ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കറാവുക. മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭാകക്ഷി നേതാവ് ആകും.

കഴിഞ്ഞ പിണറായി മന്ത്രിസഭയില്‍ സിപിഐക്ക് നാല് മന്ത്രിസ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ഒരു ചീഫ് വിപ്പ് സ്ഥാനവും ഉണ്ടായിരുന്നു. മുന്നണി വികസിച്ച സാഹചര്യത്തില്‍ സിപിഎം ഒരു മന്ത്രിസ്ഥാനം ഘടകകക്ഷികള്‍ക്കായി വിട്ടു നല്‍കിയപ്പോള്‍ സിപിഐ ചീഫ് വിപ്പ് സ്ഥാനം വിട്ട് നല്‍കി.