സംസ്ഥാനത്ത് പരക്കെ മഴ, വൈദ്യുതി മുടങ്ങി, ജനങ്ങള്‍ സഹകരിക്കണം; ആശങ്ക വേണ്ടെന്ന് കെഎസ്ഇബി ചെയര്‍മാന്‍

single-img
15 May 2021

കേരളത്തില്‍ ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. പലയിടങ്ങളിലും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. വെള്ളക്കെട്ട് ഒഴിവാകാതെ വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിയില്ല. അത് ജനങ്ങളുടെ ജീവന് ആപത്താണെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു.

‘താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും ട്രാന്‍സ്ഫോമറുകള്‍ വെള്ളത്തിനടിയിലാണ്. അത്തരം സാഹചര്യങ്ങളില്‍ വീണ്ടും വൈദ്യുതി പുനസ്ഥാപിച്ചാല്‍ ജനങ്ങളുടെ ജീവന് ആപത്താണ്. അതുകൊണ്ട് പല സ്ഥലങ്ങളിലും ട്രാന്‍സ്ഫോമറുകള്‍ ഓഫ് ചെയ്യേണ്ടി വരുന്നുണ്ട്. മരങ്ങള്‍ വൈദ്യുതി കമ്പികളില്‍ വീണും പോസ്റ്റ് ഒടിഞ്ഞും കിടക്കുന്ന സാഹചര്യമാണ്. കെഎസ്ഇബിയുടെ ഫീല്‍ഡ് ജീവനക്കാരെല്ലാം വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. എല്ലാ സ്ഥലത്തും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മഴയ്ക്ക് ശമനം വന്നാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കണക്ഷന്‍ പുനസ്ഥാപിക്കാനാകും. എന്നാല്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ വെള്ളമിറങ്ങാതെ ഒന്നും ചെയ്യാനാകില്ല.അത് ജനങ്ങളുടെ ജീവന് ഭീഷണിയാകും. ജനങ്ങള്‍ സഹകരിച്ചേ മതിയാകൂ. ഇപ്പോള്‍ വൈദ്യുതി പുനസ്ഥാപിക്കാന്‍ മുന്‍ഗണന കൊടുക്കുന്നത് കൊവിഡ് കെയര്‍ സെന്ററുകളും ആശുപത്രികളും ഉള്ള സ്ഥലങ്ങളിലാണെന്നും കെഎസ്ഇബി ചെയര്‍മാന്‍ പറഞ്ഞു.