ഗംഗയിലെ മൃതദേഹങ്ങള്‍; ബിഹാർ- യുപി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
യുപിയിലും ബിഹാറിലും മൃതദേഹങ്ങൾ ഗംഗയിൽ ധാരാളമായി ഒഴുകിയെത്തിയ സംഭവത്തിൽ കേന്ദ്രത്തിനും ഇരു സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ.വിഷയത്തിൽ അടിയന്തിരമായി അന്വേഷണം നടത്തി നാല് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നോട്ടീസിൽ കമ്മീഷൻ ആവശ്യപ്പെട്ടു.
ഇതേവരെ ഏകദേശം നൂറിനടുത്ത് മൃതദേഹങ്ങളാണ് ഗംഗ നദിയിൽ നിന്ന് കണ്ടെത്തിയത്. ഇവയിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഏറെയാണ്.നോട്ടീസിനെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ്ങ് ശെഖാവത്ത് ഇരുസംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, ഉത്തർപ്രദേശിൽ നിന്നാണ് മൃതദേഹങ്ങൾ ഗംഗയിലേക്ക് ഒഴുക്കിവിട്ടതെന്നാണ് ബിഹാർ ഉന്നയിക്കുന്ന ആരോപണം. എന്നാൽ ഗാസിപ്പൂരിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതിന്റെ ഉത്തരവാദിത്വം മാത്രമേ യുപി സർക്കാരിനുള്ളു എന്നും ബിഹാറിലെ വിഷയത്തിൽ അവിടുത്തെ സർക്കാർ അന്വേഷണം നടത്തണമെന്നും യുപി പൊലീസ് എഡിജി പ്രശാന്ത് കുമാർ പ്രതികരിച്ചു.