റഷ്യൻ വിദ്യാലയത്തിലെ വെടിവെപ്പിൽ 7 വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു; പിടിയിലായത് 19 കാരന്‍
റഷ്യയിലെ ഒരു വിദ്യാലയത്തില്‍ ഉണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും പന്ത്രണ്ട് വിദ്യാര്‍ത്ഥികളടക്കം പതിനാറ് പേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കസാന്‍ നഗരത്തിൽ സ്ഥിതിചെയ്യുന്ന സ്‌കൂളിലാണ് അക്രമം ഉണ്ടായത്.
യുവാവിന്റെ വെടിയേറ്റ് നാല് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും ഒരു അധ്യാപകനുമാണ് കൊല്ലപ്പെട്ടത്. രണ്ട് കുട്ടികള്‍ അക്രമത്തെ തുടര്‍ന്ന് രക്ഷപ്പെടാനായി സ്‌കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയപ്പോഴാണ് മരിച്ചതെന്നാണ് വിവരം. 19 വയസുള്ള യുവാവാണ് സ്‌ക്കൂളില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്തത്.
ഇയാളെ നിലവിൽ പോലീസ് അറസ്റ്റ് ചെയ്തു. റഷ്യൻ തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് ഏകദേശം 725 കിലോമീറ്റര്‍ അകലെയാണ് വെടിവെപ്പുണ്ടായ കസാന്‍ നഗരം. റഷ്യന്‍ പ്രധാനമന്ത്രി അക്രമത്തില്‍ ദുഖം രേഖപ്പെടുത്തി. ഉടനടി രാജ്യത്തെ തോക്ക് നിയന്ത്രണ നിയമങ്ങള്‍ അവലോകനം ചെയ്യുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദമിര്‍ പുടിന്‍ അറിയിക്കുകയൂം ചെയ്തിട്ടുണ്ട്.