കേരളരാഷ്ട്രീയത്തിന്റെ വിപ്ലവ നക്ഷത്രം ഇനി ഓര്‍മയില്‍; വിടവാങ്ങിയത് പ്രസ്ഥാനത്തെ നെഞ്ചോടുചേര്‍ത്ത ധീരവനിത

single-img
11 May 2021

കേരം തിങ്ങും കേരളനാട്..കെ.ആര്‍.ഗൗരി തന്നെ ഭരിക്കും

ഒരിക്കല്‍ കേരളത്തിന്റെ എല്ലായിടങ്ങളിലും ഈ ശബ്ദമായിരുന്നു, മുഷ്ടി ചുരുട്ടി ഇന്‍ക്വിലാബ് വിളിച്ച് ഗ്രാമങ്ങളുടെ നാട്ടുവഴികളിലൂടെ ചുവന്ന കൊടിയുമായി ആ പെണ്‍കുട്ടി കേരളത്തെ വിറപ്പിച്ച നേതാവായി ലോകത്തോളം വളര്‍ന്നു, ചേര്‍ത്തലയിലെ ഇടവഴിയില്‍ നിന്ന് നിയമസഭയിലേക്ക്, മന്ത്രിപദത്തിലേക്ക്..കെ ആര്‍ ഗൗരിയമ്മയെ മാറ്റിനിര്‍ത്തിയാൽ അപൂര്‍ണ്ണമാണ് കേരള രാഷ്ട്രീയ ചരിത്രം. പോരാളിയെന്ന വിളിപ്പേരിനെ അക്ഷരാര്‍ത്ഥത്തിൽ അന്വര്‍ത്ഥമാക്കിയ ജീവിതം.

കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവായിരുന്നു കെ.ആര്‍.ഗൗരിയമ്മ. കടുത്ത പനിയെ തുടര്‍ന്ന് 101 ആം വയസില്‍ അന്തരിക്കുമ്പോള്‍ രാഷ്ട്രീയ കേരളത്തിന് തീരാത്ത നഷ്ടമാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ജനസേവന രംഗത്തേക്ക്, അന്‍പതുകളുടെ അവസാനം തുടങ്ങി പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തില്‍ ജ്വലിച്ച് നിന്ന വിപ്ലവ നക്ഷത്രമായിരുന്നു കെആര്‍ ഗൗരി. പോരാളിയെന്ന വിളിപ്പേരിനെ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിയ ജീവിതം.
തിരുക്കൊച്ചി നിയമസഭയിലേക്ക് രണ്ട് തവണ ജനവിധി നേടിയ ഗൗരിയമ്മ 1957 ലെ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ റവന്യു മന്ത്രിയായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ കോളിളക്കം സൃഷ്ടിച്ച കാര്‍ഷിക പരിഷ്‌കരണ നിയമം പാസാക്കിയത് കെആര്‍ ഗൗരിയമ്മയാണ്. കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം, ഭൂപരിഷ്‌കരണ നിയമം, വനിതാ കമ്മീഷന്‍ നിയമം, അഴിമതി നിരോധന നിയമം തുടങ്ങി സ്വാതന്ത്ര്യാനന്തരമുള്ള കേരളത്തിന്റെ സാമൂഹിക സാമ്പത്തിക അന്തരീക്ഷത്തിന്റെ തലവര മാറ്റിയെഴുതുന്ന ഒട്ടേറെ പ്രസക്തമായ ഇടപെടലുകള്‍ക്ക് ഗൗരിയമ്മ എന്ന പ്രഗത്ഭയായ ഭരണാധികാരി തുടക്കമിട്ടു.

1919 ജൂലൈ 14-ന് ചേര്‍ത്തലയിലായിരുന്നു ജനനം. എറണാകുളം മഹാരാജാസ് കോളേജിലും ലോ കോളേജിലുമായി പഠനം. നിയമബിരുദം നേടിയ ശേഷം അഭിഭാഷക ജീവിതം തുടങ്ങും മുന്‍പായിരുന്നു ഗൗരിയമ്മയുടെ രാഷ്ട്രീയപ്രവേശം. 1946-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1957-ലെ ആദ്യ കേരള മന്ത്രിസഭയില്‍ അംഗമായിരുന്ന ഗൗരിയമ്മ. റവന്യൂ, എക്‌സൈസ് വകുപ്പുകളുടെ ചുമതലയാണ് അന്ന് വഹിച്ചിരുന്നത്. പിന്നീട് വിവിധ സര്‍ക്കാരുകളിലായി അവര്‍ അഞ്ച് തവണ മന്ത്രിയായി. കൃഷി, സാമൂഹ്യക്ഷേമം, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ആകെ 11 തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

1957-ല്‍ ഇതേ മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി.തോമസിനെ ഗൗരിയമ്മ വിവാഹം ചെയ്തു. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം ഗൗരിയമ്മ ഉറച്ചു നിന്നു. എന്നാല്‍ ടി.വി സിപിഐയോടൊപ്പമായിരുന്നു.രണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കിടയിലെ പോരില്‍ ആ ദാമ്പത്യം രണ്ട് വഴിയിലായി.

1987 ല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗൗരിയമ്മ പക്ഷേ 1994 ല്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടു. അതേ വര്‍ഷം അവര്‍ ജെഎസ്എസ് എന്ന പാര്‍ട്ടി രൂപീകരിച്ചു. 2019 വരെ ജെഎസ്എസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു ഗൗരിയമ്മ. സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട 1994 മുതല്‍ 2016 വരെ യുഡിഎഫിനൊപ്പം നിന്ന ഗൗരിയമ്മയെ പിന്നീട് ക്ഷണിതാവ് സ്ഥാനം നല്‍കി സിപിഎം എല്‍ഡിഎഫിലേക്ക് കൊണ്ടു വന്നു.

ഒളിവു ജീവിതവും, ജയിൽവാസവും, കൊടിയ പീഡനങ്ങളും കടന്ന് കേരളത്തിന്റെ വിപ്ലവ നായികയായി ഗൗരിയമ്മ മാറി.