സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ 20,000 കോടിയുണ്ടെങ്കില്‍ 62 കോടി വാക്സിൻ ശേഖരിക്കാം: പ്രിയങ്കാ ഗാന്ധി
രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ കോവിഡ് സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി കോടികള്‍ ചെലവഴിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. അനാവശ്യമായി കേന്ദ്രം ചെലവാക്കുന്ന 20,000 കോടിയുണ്ടെങ്കില്‍ 62 കോടി വാക്സിൻ ഡോസുകൾ ശേഖരിക്കുന്നതിനും രാജ്യത്തെ ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും ഉപയോഗിക്കാമായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു.
ഇന്ന് നടന്ന കോൺഗ്രസ് ദേശീയ പ്രവർത്തക സമിതിയോഗത്തിലാണ് പ്രിയങ്കയുടെ വിമര്‍ശനം ഉണ്ടായത് . അതിന് ശേഷം തന്റെ അഭിപ്രായം പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഈ 20,000 കോടി ഉണ്ടായിരുന്നെങ്കില്‍ 62 കോടി വാക്‌സിന്‍, 22 കോടി റെംഡിസിവര്‍, 3 കോടി 10 ലിറ്റര്‍ ഓക്‌സിജന്‍ സിലിണ്ടര്‍. 1200 ബെഡുകളോടു കൂടി 13 എയിംസ് എന്നിങ്ങിനെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ രാജ്യത്തിന് നല്‍കാന്‍ സാധിക്കുമായിരുന്നില്ലേ എന്നായിരുന്നു ട്വീറ്റില്‍ പ്രിയങ്ക ചോദിച്ചത് .
ഇതോടൊപ്പം തന്നെ ഇപ്പോള്‍ എന്തിനാണ് ഇങ്ങിനെയൊരു സെന്‍ട്രല്‍ വിസ്ത പദ്ധതിയെന്നും പ്രിയങ്കാ ചോദിക്കുന്നു. നേരത്തെ 13,000 കോടി രൂപയ്ക്ക് പ്രധാനമന്ത്രിയുടെ വസതി നിർമിക്കുന്നതിനു പകരം, അത് ജനങ്ങളുടെ ജീവൻ രക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്യുകയുണ്ടായിരുന്നു.