കൊവിഡ് വൈറസിനെ ജൈവായുധമാക്കാന്‍ ചൈന ശ്രമിച്ചു; രേഖകള്‍ ലഭിച്ചതായി അമേരിക്ക
കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമാകവേ ആദ്യം വൈറസ് സ്ഥിരീകരിച്ച ചൈന ഇപ്പോള്‍ കോവിഡ് ഭീതിയില്‍ നിന്ന് കരകയറി കഴിഞ്ഞു. ലോകമാകെയുള്ള കോവിഡ് വ്യാപനത്തില്‍ ചൈനയുടെ പങ്കിനെക്കുറിച്ച് ഇപ്പോഴും ദുരൂഹതകള്‍ തുടരുകകൂടിയാണ്. ഇതിനിടയില്‍ ജൈവായുധമെന്ന നിലയില്‍ കൊറോണ വൈറസിനെ ഉപയോഗിക്കാന്‍ ചൈന പദ്ധതിയിട്ടിരുന്നതായി വ്യക്തമാക്കുന്ന രേഖകള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ഇനി വരുന്ന മൂന്നാം ലോക മഹായുദ്ധം ജൈവായുധം ഉപയോഗിച്ചായിരിക്കുമെന്ന് ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തിയ പ്രവചനത്തിന്റെ രേഖകള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഉദ്ധരിച്ച് ‘ദി ഓസ്‌ട്രേലിയന്‍’ ആണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ‘ദി അണ്‍നാച്ചുറല്‍ ഒറിജിന്‍ ഓഫ് സാര്‍സ് ആന്‍ഡ് ന്യൂ സ്പീഷീസ് ഓഫ് മാന്‍-മെയ്ഡ് വൈറസസ് ഏസ് ജനറ്റിക് ബയോവെപ്പണ്‍സ്’ എന്ന ചൈനീസ് പ്രബന്ധത്തിലാണ് ഇതുമായി ബന്ധപ്പെട്ട പരാമര്‍ശമുള്ളത്.
നേരത്തെ 2015ല്‍ തന്നെ സാര്‍സ്, കൊറോണ വൈറസുകളുടെ ഉപയോഗത്തെക്കുറിച്ച് ചൈനീസ് സൈനിക ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്തിരുന്നതായി ഇതില്‍ നിന്നും വ്യക്തമാകും. അതേസമയം തന്നെ, സാര്‍സ്, കൊറോണ വൈറസുകളെ ‘ജൈവായുധങ്ങളുടെ പുതിയ യുഗം’ ആയിട്ടാണ് പ്രബന്ധത്തില്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യനിര്‍മിത വൈറസുകളെ ഉപയോഗിച്ച് മറ്റു രാജ്യങ്ങളുടെ ആരോഗ്യ മേഖലയെ പൂര്‍ണമായും തകര്‍ക്കുകയാണ് ചൈനീസ് ലക്ഷ്യം. സൈനിക ശാസ്ത്രജ്ഞരും ആയുധ വിദഗ്ധരും ഉള്‍പ്പെടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ 18 പേര്‍ ചേര്‍ന്നാണ് പ്രബന്ധം തയാറാക്കിയത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, ലോകാരോഗ്യ സംഘടനയുടെ ഒരു സംഘം വുഹാനിലെ ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. ലോകത്തിലെ തന്നെ മികച്ച വൈറസ് ഗവേഷണ ലാബുകളിലൊന്നായ ഇന്‍സ്റ്റിറ്റ്യൂട്ട് 2003 ല്‍ സാര്‍സ് പൊട്ടിപ്പുറപ്പെട്ട ശേഷമാണ് സ്ഥാപിച്ചത്.