അത് കേരളത്തില്‍ അല്ല; ചിതകൾ ഒരുമിച്ച് കത്തുന്നതായി പ്രചരിക്കുന്ന വീഡിയോ സന്ദേശം വ്യാജം
കോവിഡിന്റെ രൂക്ഷമായ രണ്ടാം തരംഗത്തിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്ന കാഴ്ചകൾ വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും അടുത്ത ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ള കാഴ്ചകള്‍ ഉത്തരേന്ത്യയിൽ മാത്രമല്ല തെക്ക് കേരളത്തിലും ഉണ്ടെന്ന തരത്തിൽ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
നാം കടന്നുപോകുന്ന അവസ്ഥയുടെ ഗൗരവം മനസിലാക്കാത്തവരുടെ കണ്ണു തുറക്കാൻ സഹായിക്കുന്ന വിഡിയോ എന്ന പേരിൽ ധാരാളം പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ വിഡിയോ കണ്ടത്. ഭാരതപ്പുഴയുടെ തീരത്ത് ഷൊർണൂരിൽ പ്രവർത്തിക്കുന്ന ശാന്തിതീരം ശ്മശാനത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുകയാണെന്നുള്ള രീതിയിലാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
പക്ഷെ ഈ വീഡിയോയിൽ പറയുന്നപോലെ തങ്ങള്‍ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചിട്ടില്ലെന്നാണ് ട്രസ്റ്റ് അധികൃതർ അറിയിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ശ്മശാനത്തിൽ സംസ്കാര ചടങ്ങിനെത്തിയ യുവാവാണ് തെറ്റായ സന്ദേശത്തോടെ ഇത്തരത്തില്‍ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്.