മാനവികതയുടെ ഈറ്റില്ലം; തൃശൂരില്‍ മുസ്ലിം പള്ളി കൊവിഡ് ചികിത്സാ കേന്ദ്രമാക്കി

single-img
7 May 2021

തൃശൂരില്‍ മുസ്ലിം പള്ളി കൊവിഡ് ചികിത്സാ കേന്ദ്രമാക്കി. തൃശൂര്‍ മാളയിലെ ഇസ്ലാമിക് സര്‍വ്വീസ് ട്രസ്റ്റ് ജുമാ മസ്ജിദാണ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു നടപടി. കേരളത്തിനു പുറത്ത് ഗുജറാത്തിലും ഡല്‍ഹിയിലുമൊക്കെ മുസ്ലിം പള്ളികള്‍ കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയിരുന്നു.

റമദാന്‍ മാസത്തില്‍ നടത്തുന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ പോലും വേണ്ടെന്നു വച്ചാണ് പള്ളി അധികൃതര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. ആകെ 50 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

മാള പഞ്ചായത്തില്‍ മാത്രം 300ലധികം കൊവിഡ് കേസുകളാണ് ഉള്ളത്. ഇവരില്‍ പലര്‍ക്കും സ്വന്തം വീടുകളില്‍ കഴിയാനുള്ള സാഹചര്യമില്ല. അതുകൊണ്ടാണ് പള്ളി കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയതെന്ന് അധികൃതര്‍ പറയുന്നു. ഇവിടെ ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണം ലഭ്യമാക്കുമെന്ന് മാള പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് പറഞ്ഞു. ഇവിടെ ഡോക്ടറുടെയും നഴ്‌സിന്റെയും സേവനവും ലഭ്യമാക്കും. അടിയന്തര ഘട്ടത്തില്‍ രോഗികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.