ബംഗാളിൽ സിപിഎമ്മിന് കിട്ടിയത് ഇമ്മിണി ബല്യൊരു പൂജ്യമാണ്; പരിഹാസവുമായി സന്ദീപ്‌ വാര്യര്‍

single-img
3 May 2021

കേരളത്തിൽ സംഭവിച്ച ബിജെപിയുടെ തോല്‍വിക്കിടയില്‍, പശ്ചിമ ബംഗാളിലേറ്റ സിപിഎം പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയനാണെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍.സിപിഎമ്മിൻ്റെ രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവിന്, ഏക മുഖ്യമന്ത്രിക്ക് ബംഗാളിലെ സിപിഎമ്മിൻ്റെ തോൽവിയിൽ ഉത്തരവാദിത്വമില്ലേ എന്ന് സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

ബംഗാളിലെ നിങ്ങളുടെ അവസ്ഥ പരിഗണിച്ചാൽ കേരളത്തിലെ ബിജെപിക്ക് സംഭവിച്ച നഷ്ടം തുലോം കുറവാണ് എന്നാണു സന്ദീപ് ഉയർത്തുന്ന അവകാശവാദം.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം വായിക്കാം:

രണ്ടാം തവണയും തെരഞ്ഞെടുപ്പ് വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു. പിണറായി വിജയൻ നിലവിൽ സിപിഎമ്മിൻ്റെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട, ചോദ്യം ചെയ്യപ്പെടാത്ത അനിഷേധ്യനായ നേതാവും പി.ബി അംഗവും ഏക മുഖ്യമന്ത്രിയുമാണ്. പല സൈബർ സഖാക്കളും നരേന്ദ്ര മോദി vs പിണറായി എന്ന നറേറ്റീവ് ഉയർത്തിക്കൊണ്ടു വരാനൊക്കെ ശ്രമിക്കുന്നുമുണ്ട്.

എല്ലാം അംഗീകരിക്കാം. കേരളത്തിലെ വിജയത്തിൻ്റെ പരിപൂർണ ക്രെഡിറ്റും പിണറായിക്ക് ഉള്ളതു തന്നെ. അങ്ങനെയാണെങ്കിൽ സിപിഎമ്മിൻ്റെ രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവിന്, ഏക മുഖ്യമന്ത്രിക്ക് ബംഗാളിലെ സിപിഎമ്മിൻ്റെ തോൽവിയിൽ ഉത്തരവാദിത്വമില്ലേ ? 22 സീറ്റുണ്ടായിരുന്ന ബംഗാളിൽ കോൺഗ്രസിനോട് കൂട്ടു ചേർന്ന് മത്സരിച്ചിട്ടു കൂടി കിട്ടിയത് ഇമ്മിണി ബല്യൊരു പൂജ്യമാണ്. ചരിത്രത്തിലാദ്യമായി ബംഗാൾ നിയമസഭയിൽ ഇടതുപക്ഷത്തിന് ഒരു എംഎൽഎ പോലുമില്ല . മൂന്നു പതിറ്റാണ്ട് അടക്കി ഭരിച്ച സംസ്ഥാനത്ത് സിപിഎമ്മിന് കിട്ടിയത് നാലര ശതമാനം വോട്ട് .

ബംഗാളിലെ നിങ്ങളുടെ അവസ്ഥ പരിഗണിച്ചാൽ കേരളത്തിലെ ബിജെപിക്ക് സംഭവിച്ച നഷ്ടം തുലോം കുറവാണ്. എസ്ഡിപിഐ അടക്കമുള്ള മത തീവ്രവാദികളുടെ വോട്ട് പരസ്യമായി ഇരന്ന് വാങ്ങിയും ചിലയിടത്ത് കോൺഗ്രസിനും ലീഗിനുമെല്ലാം വോട്ട് മറിച്ചും ബിജെപിയെ പരാജയപ്പെടുത്തിയതിൻ്റെ പോരിശ പാടുന്ന പിണറായി , വംഗനാട്ടിൽ പട്ടട കത്തിയമരുന്ന സ്വന്തം പാർട്ടിയുടെ കാര്യം കൂടിയൊന്ന് പറയണം .
മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ ചായയും അണ്ടിപ്പരിപ്പും കഴിച്ചിരുന്ന ഏതെങ്കിലും മാധ്യമ പ്രവർത്തകൻ ഇക്കാര്യം ചോദിക്കുമെന്ന് പ്രതീക്ഷിച്ചു. എവിടെ ? കടക്ക് പുറത്ത് ….