കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ ആര്‍.എസ്.എസ്. അംഗത്തിന്റെ ബന്ധം പുറത്ത്; അന്വേഷണം ബിജെപിയിലേക്ക്

single-img
29 April 2021

തൃശൂര്‍ കൊടകരയിലെ കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ ആര്‍.എസ്.എസ്. അംഗത്തിന്റെ ബന്ധം പുറത്ത്. പണം കൊടുത്തുവിട്ട കോഴിക്കോട് സ്വദേശി ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് റൂറല്‍ എസ്.പി: ജി.പൂങ്കുഴലി വ്യക്തമാക്കി. ധര്‍മരാജന് പണം കൈമാറിയ കോഴിക്കോട്ടെ ബി.ജെ.പി. നേതാവ് സുനില്‍ നായിക്കിനെ ചോദ്യം ചെയ്തു. 

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിലെ മൂന്നരക്കോടി രൂപ തൃശൂര്‍ കൊടകര ദേശീയപാതയില്‍ തട്ടിയെടുത്തെന്നായിരുന്നു അഭ്യൂഹം. പണം കൊടുത്തുവിട്ട കോഴിക്കോട് സ്വദേശി ധര്‍മരാജന്‍ പറയുന്നതാകട്ടെ ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് ഡ്രൈവറുടെ കൈവശം നല്‍കിയതെന്നാണ്. പക്ഷേ, പിടികൂടിയ പ്രതിയുടെ പക്കല്‍നിന്ന് 33 ലക്ഷം രൂപയുടെ ഇടപാടിന്റെ തെളിവുകള്‍ കിട്ടി. പണമായി മാത്രം 23.5 ലക്ഷം രൂപ കിട്ടി.

ഇതോടെ, പരാതിയില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ തുക നഷ്ടപ്പെട്ടെന്ന് വ്യക്തം. ധര്‍മരാജന് എങ്ങനെ പണം കിട്ടിയെന്നതായിരുന്നു അടുത്ത അന്വേഷണം. ഇത് ചെന്നെത്തിയതാകട്ടെ കോഴിക്കോട്ടെ ബി.ജെ.പി. നേതാവായ സുനില്‍ നായിക്കിലായിരുന്നു. നേരത്തെ യുവമോര്‍ച്ച നേതാവ് കൂടിയായിരുന്നു സുനില്‍ നായിക്ക്.

എന്നാല്‍, പാര്‍ട്ടിയുമായി ഇതിനു ബന്ധമില്ലെന്നും ബിസിനസ് പങ്കാളിയാണ് ധര്‍മരാജന് ബിസിനസ് ഇടപാടിലെ തുക കൈമാറിയതെന്നുമാണ് സുനില്‍ നായിക്ക് പൊലീസിനോട് പറഞ്ഞത്. പണത്തിന്റെ ഉറവിടം കൈവശമുണ്ടെന്നും സുനില്‍ നായിക്ക് പൊലീസിനോട് വ്യക്തമാക്കി. ഒളിവില്‍ കഴിയുന്ന മൂന്നു മുഖ്യപ്രതികളെ കിട്ടിയാല്‍ മാത്രമേ എത്ര പണം കിട്ടിയെന്ന് പൊലീസിന് രേഖാമൂലം തെളിയിക്കാന്‍ കഴിയൂ.