റിസൈന്‍ മോദി ഹാഷ്ടാഗ്; വാള്‍സ്ട്രീറ്റ് ജേണലിനെതിരെ കേന്ദ്രസര്‍ക്കാര്‍
റിസൈന്‍ മോദി ഹാഷ്ടാഗ് ബന്ധപ്പെടുത്തി പ്രസിദ്ധീകരിച്ച വാർത്ത ഫേസ്ബുക്ക് നീക്കം ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്ത വാള്‍സ്ട്രീറ്റ് ജേണലിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേണല്‍ നല്‍കിയ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രം ഉള്ളതാണെന്ന് കേന്ദ്രസർക്കാർ പറയുന്നു.
മാത്രമല്ല, വാള്‍സ്ട്രീറ്റ് ജേണല്‍ തങ്ങള്‍ക്കെതിരെ നിരന്തരം ‘വ്യാജ വാര്‍ത്ത’ നല്‍കുന്നതായും കേന്ദ്രം ആരോപിച്ചു.‘ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റര്‍ ജീവനക്കാരെ ജയിലില്‍ ഇടുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തുന്നു’ എന്ന തലക്കെട്ടോടെ ഒരു ‘വ്യാജ വാര്‍ത്ത ‘ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ചിരുന്നതായും ഇത് വ്യാജവും കെട്ടിച്ചമച്ചതുമായ വാര്‍ത്തയാണെന്നുമാണ് കേന്ദ്രം അവകാശപ്പെടുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ ട്രെന്റിംഗ് ആയ #resignmodi ഹാഷ്ടാഗ് നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു.