കൊവിഡിനെ പേടി; സുരക്ഷിതകേന്ദ്രങ്ങളില്‍ അഭയം തേടി അംബാനിയും അദാനിയും ഉൾപ്പടെ ശതകോടീശ്വരന്മാര്‍
രാജ്യമാകെ കൊവിഡ് രണ്ടാംതരംഗം തീവ്രമായ സഹാചര്യത്തില്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ സുരക്ഷിതകേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ചതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. മുകേഷ് അംബാനി മുംബൈ വിട്ട് ഗുജറാത്തിലെ ജാംനഗറിലെ വീട്ടിലേക്ക് മാറിയപ്പോള്‍ ഗൗതം അദാനി അഹമ്മദാബാദിലെ ഏതോ പ്രാന്തപ്രദേശത്തെ വീട്ടിലേക്കാണ് മാറിയത്.
ഗുജറാത്തിലെ ജാംനഗറില്‍ അംബാനിയും കുടുംബവും ചുരുക്കം ചില സഹായികളും പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൗതം അദാനിക്കൊപ്പം മകന്‍ കരണും മറ്റ് കുടുംബാംഗങ്ങളും അത്യാവശ്യം സഹായികളുമാണ് ഒപ്പമുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബൈജൂസ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രന്‍ കര്‍ണാടകയിലെ ബംഗളൂരുവിലെ വസതിയില്‍ കുടുംബത്തോടെയാണ് താമസിക്കുന്നത്. അദ്ദേഹവും അടുത്ത ജീവനക്കാരും മാത്രമാണ് ഈ വീട്ടിലുള്ളത്. മറ്റൊരു പ്രമുഖ ശതകോടീശ്വരന്‍ ഇന്‍ഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണനും നന്ദന്‍ നിലേകനിയും അവരവരുടെ വീടുകളിലാണ് തങ്ങുന്നത്. തങ്ങളുടെ വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം മാത്രമാണ് താന്‍ കഴിക്കുന്നതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞതായി എന്‍ഡി ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.