മുട്ടാര്‍ പുഴയിലെ വൈഗയുടെ കൊലപാതകം: സനുവിന്റെ മൊഴി വ്യാജം

single-img
28 April 2021

വൈഗ കൊല കേസ് പ്രതി സനുമോഹനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കടബാധ്യതകള്‍ മൂലം മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന സനുവിന്റെ മൊഴി കള്ളമാണെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സനുമോഹന്റെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇവര്‍ ഹാജരായില്ല.
മൂന്ന് സംസ്ഥാനങ്ങളിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇന്നലെയാണ് സനുമോഹനെ കൊച്ചിയിലെത്തിച്ചത്. തുടര്‍ന്ന് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സനുവിനെ ചോദ്യം ചെയ്തത്. വൈഗയെ കൊല്ലാന്‍ സാന്പത്തിക പ്രശ്‌നമല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.

പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നതെന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് പൊലീസ് നിഗമനം. സനുമോഹന്റെ ഭാര്യയോട് ചോദ്യം ചെയ്യാലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ അടുത്ത ദിവസം എത്താമെന്നറിയിച്ചു. പ്രതിയെ ഭാര്യയ്‌ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. വൈഗയ്ക്ക് അവസാനമായി ഭക്ഷണം വാങ്ങി നല്‍കിയ അരൂരിലെ ഹോട്ടലില്‍ നാളെ തെളിവെടുപ്പ് നടത്തിയേക്കും. ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കിയതാവാം വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമുണ്ടാക്കിയതെന്നാണ് കണ്ടെത്തല്‍. സനുമോഹന്‍ സഞ്ചരിച്ച കാറിന്റെ ഫൊറന്‍സിക് പരിശോധന ഫലം അടുത്ത ദിവസം ലഭിക്കും വ്യാഴാഴ്ചയാണ് സനുവിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.