“രക്തം കിട്ടാതെ രോഗികൾ മരിച്ചു” മെയ്‌ ഒന്നിന്‌ തുടങ്ങുന്ന യുവജനങ്ങളുടെ കോവിഡ്‌ വാക്‌സിനേഷനുമായി ബന്ധപ്പെട്ട്‌ വന്നേക്കാവുന്നൊരു പ്രശ്‌നം; സ്വയം സുരക്ഷിതരാകും മുന്‍പ് സഹജീവിയെക്കൂടി സുരക്ഷിതരാക്കാം; ഡോ ഷിംന അസീസ് പറയുന്നത്

single-img
27 April 2021

മെയ്‌ ഒന്നിന്‌ തുടങ്ങുന്ന യുവജനങ്ങളുടെ കോവിഡ്‌ വാക്‌സിനേഷൻ ഘട്ടവുമായി ബന്ധപ്പെട്ട്‌ വന്നേക്കാവുന്നൊരു പ്രശ്‌നമാണ് രക്തത്തിന്റെ ലഭ്യതക്കുറവുകൊണ്ട് രോഗികൾ മരിക്കുന്നൊരവസ്ഥ. ഈ അവസ്ഥ വരാതിരിക്കാൻ മുൻകരുതലെന്നോണം നമുക്ക് ചെയ്യാൻ പറ്റുന്നതെന്താണെന്ന് ഡോ ഷിംന അസീസ് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ പറയുന്നത് വായിക്കാം.

ഡോ ഷിംന അസീസിന്റെ ഫേസ്ബുക് കുറിപ്പ് :

മെയ്‌ ഒന്നിന്‌ തുടങ്ങുന്ന യുവജനങ്ങളുടെ കോവിഡ്‌ വാക്‌സിനേഷൻ ഘട്ടവുമായി ബന്ധപ്പെട്ട്‌ വന്നേക്കാവുന്നൊരു പ്രശ്‌നമുണ്ട്‌.

കോവിഡ്‌ വാക്സിനേഷന്‍ എടുത്താല്‍ ഉടനെ രക്തം ദാനം ചെയ്യാന്‍ പറ്റില്ല. ദേശീയ രക്തദാന കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം രണ്ട് ഡോസ് വാക്സിന്‍ എടുത്ത്‌ വാക്‌സിനേഷൻ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ച്‌ കഴിഞ്ഞ് 28 ദിവസം കഴിഞ്ഞു മാത്രമേ രക്തദാനം ചെയ്യാന്‍ പാടുള്ളൂ എന്നാണ്. നിങ്ങള്‍ എടുക്കുന്നത് കോവാക്സിന്‍ ആയാലും കോവിഷീല്‍ഡ്‌ ആയാലും ഇത് ബാധകമാണ്. കോവിഡ്‌ രോഗം വന്ന്‌ നെഗറ്റീവ് ആയാലും ഇത് പോലെ 28 ദിവസം കഴിഞ്ഞേ രക്തദാനം ചെയ്യാനാവൂ.

നമ്മുടെ നാട്ടില്‍ രക്തദാനം ചെയ്യുന്ന ഭൂരിഭാഗം പേരും 18-45 പ്രായപരിധിയില്‍ വരുന്നവരാണ്. അവര്‍ക്ക് ഒന്നാം തിയ്യതി വാക്സിനേഷന്‍ ലഭിച്ചു തുടങ്ങിയാൽ വാക്‌സിനേതായാലും ഫലത്തില്‍ ഏതാണ്ട് മൂന്നു മാസത്തോളം രക്തം ദാനം ചെയ്യാന്‍ പറ്റാതെ വരും.

‘ഓക്സിജന്‍ കിട്ടാതെ മരിച്ചു’ എന്ന് പറയുന്നത് പോലെ, ‘രക്തം കിട്ടാതെ രോഗി മരിച്ചു’ എന്ന് കേൾക്കേണ്ട സ്‌ഥിതി വരാൻ ഇത് കാരണമായേക്കാം. കൊറോണ അല്ലാതെയും ഒരുപാട്‌ രോഗങ്ങള്‍ പഴയ പടി ഇന്നും നമുക്ക് ചുറ്റുമുണ്ട്. വലിയൊരു നിഴൽ പോലെ നമ്മെ മൂടിയിരിക്കുന്ന പുത്തൻ മഹാമാരിയുടെ ഇരുട്ടില്‍ നില്‍ക്കുന്നത് കൊണ്ട് സ്വയമറിയാതെ അവയെല്ലാം നമ്മൾ അവഗണിച്ച്‌ പോകുകയാണ്. അപകടങ്ങളുടെ ഇരകളും സ്ഥിരമായി രക്തം കയറ്റേണ്ടി വരുന്ന നിത്യരോഗികളും പല തരം ശസ്ത്രക്രിയകള്‍ക്ക് വിധേയരാകേണ്ടവരുമെല്ലാം പ്രതീക്ഷയോടെ നമ്മുടെ കണ്ണുകളിലേക്കുറ്റ്‌ നോക്കുന്നുണ്ട്. മൂന്ന്‌ മാസം പോയിട്ട്‌ മൂന്ന്‌ ദിവസം തികച്ച്‌ അവരെ കാത്ത്‌ നിർത്താനാവില്ല.

ഈ അവസ്ഥക്ക് ഒരു പ്രതിരോധമെന്നോണം, മെയ്‌ ഒന്ന് മുതല്‍ വാക്സിന്‍ എടുക്കാന്‍ പോകുന്ന ഓരോരുത്തരും ദയവ് ചെയ്തു അടുത്തുള്ള ബ്ലഡ് ബാങ്കില്‍ ഉടനേ പോയി രക്തം ദാനം ചെയ്യുക. രക്‌തദാനക്യാമ്പുകളും ക്യാമ്പെയിനുമൊന്നും ഇപ്പോഴത്തെ കോവിഡ്‌ നിയന്ത്രണങ്ങൾക്കിടയിൽ പ്രായോഗികമല്ലാത്തതിനാൽ ഓരോരുത്തരും ഇതിനായി സ്വയം മുന്നിട്ടിറങ്ങുകയേ വഴിയുള്ളൂ.

ആണിനും പെണ്ണിനും രക്തം ദാനം ചെയ്യാന്‍ സാധിക്കും. ഇതൊരു men’s only സംഗതിയൊന്നുമല്ല. ജീവന്‍ രക്ഷിക്കാന്‍ നമ്മളാല്‍ സാധിക്കുന്നതെല്ലാം ചെയ്യേണ്ട കാലമാണ്. ഒരു ദുരന്തം വരുമ്പോള്‍ ചേര്‍ന്ന് നിന്ന് തീരുമാനങ്ങള്‍ എടുത്തേ മതിയാകൂ. വിവേകത്തോടെ, മുന്‍കരുതലോടെ നീങ്ങിയേ മതിയാകൂ.

ദയവു ചെയ്ത്‌, നിങ്ങളുടെ ആദ്യ ഡോസ് വാസ്കിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഒരു ജീവന് കൈത്തണലാകുക. അസാധാരണ സാഹചര്യങ്ങളില്‍ മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്‌ ഇത്തരം ചില കര്‍മ്മങ്ങളാണ്‌.

അത്‌ കൊണ്ട്‌ തന്നെ, എന്നും നമ്മളുണ്ടായിട്ടുള്ളത്‌ പോലെ നമുക്ക്‌ നമ്മുടെ നാടിനൊപ്പം ശക്‌തമായിത്തന്നെ നില്‍ക്കാം.

സ്വയം സുരക്ഷിതരാകും മുന്‍പ് സഹജീവിയെക്കൂടി സുരക്ഷിതരാക്കാം. രക്തം ദാനം ചെയ്യാം. ഇതും വലിയൊരു പ്രതിരോധമാണ്‌…

Dr. Shimna Azeez

Edit (25/04/2021)- കോവിഡ്‌ വാക്‌സിൻ ആദ്യഡോസ്‌ കഴിഞ്ഞ്‌ 28 ദിവസത്തിന്‌ ശേഷവും രണ്ടാമത്‌ ഡോസ്‌ കഴിഞ്ഞ്‌ 28 ദിവസത്തിന്‌ ശേഷവും രക്‌തം ദാനം ചെയ്യാം എന്ന്‌ കേരള ആരോഗ്യവകുപ്പ്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌. NBTC സർക്കുലറിൽ പറഞ്ഞതിൽ ആരോഗ്യവകുപ്പ്‌ വിശദീകരണം തരുമ്പോൾ കൂടുതൽ പ്രതീക്ഷയുള്ള സ്‌ഥിതിയാണ്‌. തീർച്ചയായും ഈ കോവിഡ്‌ കാലത്ത്‌ രക്‌തദാനം ചെയ്‌ത്‌ മാതൃകയാകണം എന്നൊരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

ഡോ ഷിംന അസീസിന്റെ ഫേസ്ബുക് പോസ്റ്റ് ഇവിടെ വായിക്കാം