അമേരിക്കയാണ് ആദ്യം; വാക്സിൻ അസംസ്കൃതവസ്തുക്കളുടെ നിയന്ത്രണം നീക്കാനുള്ള ഇന്ത്യയുടെ ആവശ്യം തള്ളി
പ്രഥമ പരിഗണന അമേരിക്കക്കാർക്കുള്ള കോവിഡ് വാക്സിൻ നിർമിക്കുന്നതിനാണെന്നും മറ്റു രാജ്യങ്ങൾക്ക് മരുന്നു നിർമിക്കാനുള്ള അസംസ്കൃതവസ്തുക്കൾ നൽകുന്നത് അത് കഴിഞ്ഞേ പരിഗണിക്കൂവെന്നും വ്യക്തമാക്കി അമേരിക്ക. അസംസ്കൃത വസ്തുക്കളുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി നിയന്ത്രിക്കരുതെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡിന്റെ രണ്ടാം തരംഗംത്തിൽ ആടിയുലയുന്ന ഇന്ത്യയിൽ അസംസ്കൃതവസ്തുക്കളുടെ ദൗർലഭ്യം മൂലം വാക്സിൻ നിർമാണവും മന്ദഗതിയിലാണ്. യു.എസിൽനിന്ന് ഇറക്കുമതി ഇല്ലാത്തതാണ് ഇതിന് പ്രധാനകാരണം. അതിനാൽ നിയന്ത്രണം നീക്കാനുള്ള ഇന്ത്യയുടെ ആവശ്യം എപ്പോൾ പരിഗണിക്കുമെന്ന ചോദ്യത്തിന് “അമേരിക്കയാണ് ആദ്യം. അമേരിക്കൻ ജനതയ്ക്ക് വാക്സിനേഷൻ വിജയകരമായി നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ’’ -പ്രൈസ് മറുപടി പറഞ്ഞു.
മറ്റേതു രാജ്യത്തെക്കാളും അമേരിക്കയെയാണ് കോവിഡ് രൂക്ഷമായി ബാധിച്ചത്. ഏറ്റവുമധികം മരണവും ഇവിടെയാണ്. ഇതിനാൽ അമേരിക്കയ്ക്കാണ് മുൻഗണന. ബാക്കി രാജ്യങ്ങൾക്കുവേണ്ടിയും തങ്ങളാൽ കഴിയുന്ന സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആവശ്യം മനസ്സിലാക്കുന്നുവെന്നും വിഷയം പരിഗണിക്കുമെന്നും യു.എസ്. നേരത്തേ ഉറപ്പുനൽകിയിരുന്നു.
അമേരിക്കയുടെ പ്രതിരോധ ഉത്പാദനനിയമ (ഡി.പി.എ.)പ്രകാരം ആഭ്യന്തര ഉപയോഗത്തിന് പ്രഥമപരിഗണന നൽകുന്നതിനാലാണ് കയറ്റുമതിയിൽ നിയന്ത്രണം വന്നതെന്നും യു.എസ്. ഇന്ത്യയെ അറിയിച്ചിരുന്നു.