11വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകന് 30 വർഷം കഠിന തടവ്
11വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 30 വര്‍ഷം കഠിനതടവ്. കര്‍ണാടക ബണ്ട്വാള്‍ സ്വദേശിയായ അബ്ദുല്‍ ഹനീഫ എന്ന മദനിയെയാണ് (42) കാസർകോട് ജില്ല അഡീഷനൽ സെഷന്‍സ് (ഒന്ന്) പോക്‌സോ കോടതി ജഡ്ജി ടി കെ നിർമല ശിക്ഷിച്ചത്.
തടവിന് പുറമെ ഇയാൾ ലക്ഷം രൂപ പിഴയും അയയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ 12 മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. കാസർകോട് പുല്ലൂര്‍ ഉദയനഗറിലെ മദ്രസയില്‍ അധ്യാപകനായിരിക്കെ 2016 മേയ് 31ന് രാത്രി അധ്യാപകന്റെ മുറിയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്നാണ് കേസ്
ഈ അധ്യാപകനെതിരെ മറ്റു ചില കുട്ടികളും പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്ന് അമ്പലത്തറ എസ്ഐ ആയിരുന്ന എം ഇ രാജഗോപാലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി. കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പോക്‌സോ നിയമപ്രകാരം 20 വര്‍ഷവും പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിന് 10 വര്‍ഷവുമാണ് തടവുശിക്ഷ.