മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് എത്തിയത് ഒരു കോടിയിലധികം രൂപ; ജനങ്ങള്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി
കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് വാക്സിന്‍ നയതിനെതിരെയും കേരളാ സര്‍ക്കാരിന് പിന്തുണയുമായും സി എം ഡി ആര്‍ എഫിലേക്ക് വരുന്ന സംഭാവനകളെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി. വാക്സിന്‍ സംസ്ഥാന സര്‍ക്കാര്‍ സൌജന്യമായി തന്നെ ജനങ്ങള്‍ക്ക് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ കോണില്‍ നിന്നായി വലിയ തുകകളാണ് സംഭാവനയായി എത്തുന്നതെന്നും അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന വാക്സിൻ നയം സംസ്ഥാനത്തിനെ അധിക ഭാരം അടിച്ചേൽപിക്കുന്നതാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അതേസമയം ആവേശകരമായ പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഇതേവരെഒരു കോടിയിലധികം രൂപയാണ് സംഭാവനയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് എത്തിയത്.
പ്രതിസന്ധികളെ അഭിമുഖീകരിച്ച ഘട്ടങ്ങളിൽ നാടിന്‍റെ നന്മക്ക് വേണ്ടി ഒത്തൊരുമിക്കുന്ന ജനത ലോകത്തിന് തന്നെ അഭിമാനമാണ്. വാക്സിൻ വാങ്ങാനായി ഇപ്പോള്‍ ജനങ്ങൾ നൽകുന്ന തുക ദുരിതാശ്വാസനിധിയുടെ പ്രത്യേക അക്കൗണ്ടിലേക്കാണ് സ്വീകരിക്കുക. കൂടുതൽആളുകള്‍ ഇതിൽ പങ്കാളികളാകണം. പണമുള്ളവർക്ക് മാത്രം വാക്സിൻ എന്ന നിലപാട് ശരിയല്ലെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.