പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബംഗാളിലെ മോദിയുടെ റാലികള്‍ റദ്ദാക്കി ബിജെപി
കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും ബംഗാളിലെ പൊതുപരിപാടികള്‍ റദ്ദാക്കിയിട്ടും പ്രധാനമന്ത്രി തന്റെ റാലികൾ നടത്താൻ തീരുമാനിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നതിനെ തുടർന്ന് നരേന്ദ്ര മോദിയുടെ പശ്ചിമ ബംഗാളിലെ റാലികള്‍ ബിജെപി റദ്ദാക്കി.
നാളെ നടത്താനിരുന്ന റാലികളാണ് റദ്ദാക്കിയത്. നേരത്തെ മോദിയുടെ പൊതുറാലികള്‍ മാറ്റില്ലെന്ന് ബി ജെ പി അറിയിച്ചത് വ്യാപക വിമർശനം ഉയർത്തിയിരുന്നു. ജനങ്ങളെ പരമാവധി കുറച്ച് റാലി നടത്തുമെന്നായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. ഇതിന്റെ ഭാഗമായി നരേന്ദ്ര മോദിയും മറ്റ് കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന യോഗങ്ങളില്‍ പരമാവധി 500 പേരെ മാത്രമേ പങ്കെടുപ്പിക്കുമെന്ന് ബി ജെ പി അറിയിക്കുകയും ചെയ്തിരുന്നു.