രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം; ഇത് ഒരു മോദി നിര്‍മിത ദുരന്തം: മമത ബാനര്‍ജി

single-img
21 April 2021

രാജ്യമാകെ അതി തീവ്രമായി പടരുന്ന രണ്ടാമത്തെ കൊവിഡ് തരംഗം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍മിച്ച ദുരന്തമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തെ ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലെ ബലുര്‍ഘട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് മമത മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

‘രാജ്യമാകെ വൈറസ് വ്യാപനത്തിന്റെ രണ്ടാമത്തെ തരംഗം കൂടുതല്‍ തീവ്രമാണ്. ഇത് തീര്‍ച്ചയായും ഒരു മോദി നിര്‍മിത ദുരന്തമാണെന്ന് ഞാന്‍ പറയും. ഇപ്പോള്‍ എവിടെയും കുത്തിവെയ്പ്പുകളോ ഓക്സിജനോ ഇല്ല. ഇന്ത്യയില്‍ ഈ വസ്തുക്കളുടെ ദൗര്‍ലഭ്യം നിലനില്‍ക്കേ വാക്സിനുകളും മരുന്നുകളും വിദേശത്തേക്ക് അയയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍,’ എന്നും മമത കുറ്റപ്പെടുത്തി.

അതേപോലെ തന്നെ ജനവിരുദ്ധ നിയമങ്ങളായ സി എ എ, എന്‍ ആര്‍ സി വിഷയിങ്ങളിള്‍ ബി ജെ പിക്ക് വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത നിലപാടാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചിമ ബംഗാളിനെ രക്ഷിക്കാനുള്ള പോരാട്ടമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.