കളമശ്ശേരിയിലെ വൈഗയുടെ മരണം, കൊലപാതകക്കുറ്റം സമ്മതിച്ച് പിതാവ് സനുമോഹന്‍

single-img
19 April 2021

എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റസമ്മതം നടത്തി സനു മോഹന്‍. വൈഗയെ കൊന്നത് താന്‍ തന്നെയെന്ന് പിതാവ് സനു മോഹന്‍ സമ്മതിച്ചു. കടുത്ത സാമ്പത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും മൊഴി. എന്നാല്‍ കുട്ടിയെ പുഴയില്‍ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാന്‍ മനസ് അനുവദിച്ചില്ല. ഇതോടെ കാറുമെടുത്ത് കടന്നുകളയുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. താന്‍ മരണപ്പെട്ടാന്‍ കുട്ടിക്ക് ആരും ഉണ്ടാകില്ലെന്നത് കൊണ്ടാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. തനിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന മകളാണ് വൈഗയെന്നും സനു മോഹന്‍.

സനു മോഹനെ കൊച്ചി തൃക്കാക്കര സ്റ്റേഷനില്‍ എത്തിച്ചു. സനു മോഹന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. ഇന്നലെ കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

സനു മോഹനായി മൂകാംബികയ്ക്ക് സമീപമുള്ള വനത്തിലും, ഗോവ, ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. മരിച്ച വൈഗയുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നു എന്ന സൂചന നല്‍കുന്ന രാസപരിശോധനഫലം കൂടുതല്‍ ദുരൂഹത ഉണ്ടാക്കുകയാണ്. കുട്ടിക്ക് ആല്‍ക്കഹോള്‍ സാന്നിധ്യമുളള ഭക്ഷ്യവസ്തു നല്‍കി മയക്കിയ ശേഷം പുഴയില്‍ തളളിയതാണോയെന്ന സംശയമാണ് ഉയരുന്നത്.