തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശികളെയും കൊണ്ട് സിപിഎം വോട്ട് ചെയ്യിച്ചു; അമിത് ഷായ്ക്ക് കത്തയച്ച് ശോഭ സുരേന്ദ്രന്‍

single-img
19 April 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അതിഥി സംസ്ഥാന തൊഴിലാളികളെയും ബംഗ്ലാദേശികളെയും കൊണ്ട് സിപിഎം വോട്ട് ചെയ്യിച്ചെന്ന ആരോപണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇത്തരത്തില്‍ വോട്ട് ചെയ്തവരെ കൊവിഡിന്റെ മറവില്‍ ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും തിരികെ കയറ്റിവിടുകയാണെന്നും ശോഭ ആരോപിച്ചു.

കമ്യൂണിസ്റ്റ് ഏകാധിപത്യ മാതൃകയില്‍ ജനാധിപത്യത്തിന് ശവക്കുഴി തോണ്ടുകയാണ് സിപിഎം ചെയ്യുന്നതെന്നും വിഷയത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതായും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശോഭ അറിയിച്ചു.

ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ പൂര്‍ണ്ണരൂപം വായിക്കാം:

‘അതിഥി തൊഴിലാളികള്‍ എന്ന ഓമനപ്പേരിട്ട് സംസ്ഥാനസര്‍ക്കാര്‍ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡും വോട്ടേഴ്‌സ് ഐഡിയും നല്‍കി വോട്ട് ചെയ്യിപ്പിച്ചിട്ട് ബസുകളില്‍ കയറ്റി ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും കോവിഡിന്റെ മറവില്‍ തിരികെ കയറ്റിവിടുകയാണ്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂവാറ്റുപുഴയില്‍ നിന്ന് ഇരുപതിലധികം ബസുകളിലാണ് വോട്ട് ചെയ്തതിനുശേഷം ഇത്തരക്കാരെ നാട്ടിലേക്ക് തിരികെ അയയ്ച്ചത്. വോട്ടര്‍പട്ടികയില്‍ നിന്ന് ബോധപൂര്‍വ്വം പേര് വെട്ടിമാറ്റിയും,പോസ്റ്റല്‍ വോട്ടുകള്‍ കീറികളഞ്ഞും, സ്‌ട്രോങ്ങ് റൂമില്‍ അനധികൃതമായി കയറിയും എതിര്‍ചേരിയില്‍ ഉള്ള പ്രവര്‍ത്തകരെ ആക്രമിച്ചും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച സര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍ ഇങ്ങനെ ഓരോന്നായി പുറത്ത് വരികയാണ്.

കമ്യൂണിസ്റ്റ് ഏകാധിപത്യ മാതൃകയില്‍ ജനാധിപത്യത്തിന് ശവക്കുഴി തോണ്ടുകയാണ് സിപിഎം ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ അമിത്ഷാ ജിക്ക് കത്തയച്ചു,’