യോഗി സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം; യുപിയിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അലഹബാദ് ഹൈക്കോടതി

single-img
19 April 2021

കൊവിഡ് വൈറസ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യോഗി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. യുപിയിലെ പ്രധാന നഗരങ്ങളായ ലക്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗോരക്പൂര്‍ തുടങ്ങി പ്രധാനപ്പെട്ട നഗരങ്ങളെല്ലാം ഉടന്‍ അടയ്ക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കോടതി നിര്‍ദേശിച്ചു.

‘കൊവിഡ് മഹാമാരിക്കിടയില്‍ ജനങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുന്നതില്‍ യോഗി സര്‍ക്കാരിന് അവരുടേതായ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരിക്കും, എന്നാല്‍ നമുക്ക് കാഴ്ചക്കാരായി നോക്കി നില്‍ക്കാനാവില്ലല്ലോ. പൊതുജനാരോഗ്യമാണ് എല്ലാത്തിനെക്കാളും പ്രധാനം. ഒരു നിമിഷത്തില്‍ സംഭവിക്കുന്ന ഏത് തരം അലംഭാവവും ജനങ്ങള്‍ക്ക് മോശമായി ബാധിക്കും. ഏതാനും ആളുകളുടെ അശ്രദ്ധമൂലം പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികളില്‍ നിന്ന് നിരപരാധികളെ രക്ഷിക്കാനുള്ള ഭരണഘടനാപരമായ കടമയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഞങ്ങള്‍ക്ക് കഴിയില്ല,’ കോടതി വാക്കാല്‍ പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് വിശ്രമിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ ചികിത്സയും ആശ്വാസവുമൊക്കെ വി ഐ പികള്‍ക്കും വി വി ഐ പികള്‍ക്കുമായി ചുരുങ്ങുമെന്നും കോടതി അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ആരോഗ്യ സേവന മേഖല, സാമ്പത്തിക വകുപ്പ് തുടങ്ങിയ അവശ്യ സേവനങ്ങളൊഴികെയുള്ള എല്ലാ സര്‍ക്കാര്‍-സര്‍ക്കാരിതര മേഖലകളും ഏപ്രില്‍ 26 വരെ അടച്ചിടണമെന്നും നിയമവ്യവസ്ഥയ്ക്ക് അതിന്റേതായ വിവേചനാധികാരം ഉണ്ടെന്നും കോടതി സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി.

ഇതോടൊപ്പം എല്ലാ ഷോപ്പിംഗ് കോംപ്ലക്‌സുകളും മാളുകളും, കടകളും, വ്യവസായ സ്ഥാപനങ്ങളും ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍ തുടങ്ങി ഭക്ഷണം നല്‍കുന്ന ചെറിയ കടകള്‍ വരെ അടച്ചിടണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുത്. മതപരമായ ചടങ്ങുകള്‍, ആഘോഷങ്ങള്‍ ആരാധനാലയങ്ങള്‍ എന്നിവയ്ക്കും വിലക്ക് ബാധകമെന്നും കോടതി പറഞ്ഞു.