ജലീൽ കുറ്റക്കാരനാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും കുറ്റക്കാരൻ: വി മുരളീധരൻ
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ രാജി വൈകി വന്ന വിവേകമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജലീൽ കുറ്റക്കാരനാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും കുറ്റക്കാരനാണെന്നും മുഖ്യമന്ത്രി കൂടി അറിഞ്ഞാണ് ജലീൽ ബന്ധുനിയമനം നടത്തിയതെന്നും മുരളീധരൻ ആരോപിച്ചു.
ഇരുവരുടെയുംകള്ളം കൈയോടെ പിടിച്ചപ്പോൾ നിവൃത്തി കെട്ട് കസേരയിൽ നിന്നും കൈവിട്ടു. ഇപ്പോഴാവട്ടെ മാധ്യമവേട്ട, ഇരവാദം എന്നൊക്കെ പറഞ്ഞ് സഹതാപം പിടിക്കാനാണ് ജലീലിന്റെ ശ്രമം. ധാർമ്മികതയെ കുറിച്ച് പറയാൻ ജലീലിന് എന്ത് അവകാശമാണുള്ളത്. തലയിൽ മുണ്ടിട്ട് ചോദ്യം ചെയ്യലിന് പോയ വ്യക്തിയാണ്. മുഖ്യമന്ത്രിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ ജലീലാണോ എന്ന് സംശയമുണ്ടെന്നും മുരളീധരന്‍ ആരോപിക്കുന്നു.
ജലീലിന്റെ രാജി ധാർമ്മികതയുടെ പേരിലാണ് എങ്കില്‍ മുഖ്യമന്ത്രി കൂടി രാജിവെയ്ക്കണം. നേരത്തെ മന്ത്രി എ കെ.ബാലൻ മുന്നോട്ട് വന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്. ഇതൊന്നുംകൊണ്ട് ജനങ്ങൾ തൃപ്തരാകില്ല. രാജിവച്ച ഒരാളെ, എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമോ എന്നും മുരളീധരൻ ചോദിക്കുന്നു.