റമദാനോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാന്‍ വിവിധ ഗൾഫ് രാജ്യങ്ങൾ
റമദാനോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാന്‍ വിവിധ ഗൾഫ് രാജ്യങ്ങൾ. റമദാന്‍ മുമ്പ് മോചിതരാകുന്നതോടെ കുടുംബവുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും ഭാവിയെക്കുറിച്ച് ചിന്തിച്ച് നന്മയുടെ പാതയിലേക്ക് മടങ്ങാനും തടവുകാര്‍ക്ക് അവസരം ലഭിക്കും. തടവുകാര്‍ക്ക് ജീവിതത്തില്‍ പുതിയ തുടക്കം നല്‍കാനും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സേവനത്തിന് ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാനും ഈ നടപടി സഹായിക്കും.
റമദാന് മുന്നോടിയായി 439 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഉത്തരവ്. മോചിതരാവുന്ന തടവകാരുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കും.
അതേസമയം റമദാനോടനുബന്ധിച്ച് 206 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. തടവുകാലത്തെ നല്ല പെരുമാറ്റം പരിഗണിച്ചാണ് മോചനം.
55 തടവകാര്‍ക്ക് മോചനം നല്‍കി കൊണ്ട് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉത്തരവിട്ടു.