അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി ദളിത് സംഘടനകൾ

single-img
12 April 2021

വാളയാറിലെ പെൺകുട്ടികളുടെ അമ്മയ്ക്കെതിരായി ഫേസ്ബുക്കിൽ അപകീർത്തികരമായി പോസ്റ്റിട്ടെന്നാരോപിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫീസിലേക്ക് ദളിത് സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. ഒന്നിലധികം ദളിത് സംഘടനകളുടെ നേതൃത്വത്തിൽ വാളയാർ പെൺകുട്ടികളുടെ അമ്മയും പങ്കെടുത്ത മാർച്ച് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍, സി എസ് മുരളി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ഇന്ന് കൊച്ചിയിൽ പ്രതിഷേധം നടക്കുമ്പോൾ ഹരീഷ് വാസുദേവൻ സ്ഥലത്ത് ഇല്ലായിരുന്നു. അതേസമയം, ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ താന്‍ സ്ഥാനാർത്ഥിയായ സാഹചര്യത്തിൽ വന്ന ഫേസ്ബുക്ക് പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്നും നിയമപരമായി നേരിടുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.

കോടതിയില്‍ നിന്നുള്ള രേഖകൾ ഉൾപ്പടെ ഉദ്ധരിച്ചായിരുന്നു വാളയാർ സംഭവത്തിൽ പെൺകുട്ടികളുടെ അമ്മക്കും ഉത്തരവാദിത്തമുണ്ടെന്ന് ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയിരുന്നത്. ഇത് വലിയതോതില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.