സര്‍വേകള്‍ പ്രവചിച്ചതിനെക്കാള്‍ സീറ്റുമായി ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉറപ്പ്: കോടിയേരി
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമായ കോണ്‍ഗ്രസ്-ബിജെപി വോട്ടുകച്ചവടം ആരോപിച്ച് കോടിയേരി ബാലകൃഷ്ണന്‍. ഇത്തരത്തിലുള്ള വോട്ടുകച്ചവടം ഫലം കാണില്ലെന്നും എല്‍ഡിഎഫ് അധികാരത്തിലേറുമെന്നും കോടിയേരി പറഞ്ഞു. സര്‍വേകള്‍ പ്രവചിച്ചതിനെക്കാള്‍ സീറ്റ് കിട്ടുമെന്നും തുടര്‍ഭരണം ഉറപ്പൊണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടത് വലിയ വിവാദമായ സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍ ഗൗരവതരമെന്നും തോല്‍വി മുന്നില്‍ക്കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണതെന്നും കോടിയേരി വിമര്‍ശിച്ചു. വട്ടിയൂർക്കാവിൽ പാർട്ടി വിരുദ്ധപ്രവർത്തനം നടന്നിട്ടുണ്ടോയെന്ന സംശയമായിരുന്നു മുല്ലപ്പള്ളി പ്രകടിപ്പിച്ചത്.
അതേപോലെ തന്നെ മന്ത്രി ജി സുധാകരന്‍റെ പ്രതികരണം തെറ്റായ വാര്‍ത്തകള്‍ക്ക് എതിരെയാണെന്നും കോടിയേരി പറഞ്ഞു. നിലയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ചില മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും രാഷ്ട്രീയ ക്രിമിനൽ സ്വഭാവത്തിലാണ് വാർത്ത വരുന്നതെന്നുമായിരുന്നു സുധാകരന്‍റെ വിമര്‍ശനം.