കനത്ത പോളിങ്; 40 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തി

single-img
6 April 2021

സംസ്ഥാനത്ത് കനത്ത പോളിങാണ് രാവിലെ മുതല്‍ രേഖപ്പെടുത്തുന്നത്. ഒരോ ബൂത്തിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുള്ളത്. 1 മണി വരെ 43 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. തൃശൂരും കോഴിക്കോടുമാണ് കൂടുതല്‍ പോളിംഗ്.

വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. വോട്ടിംഗിനിടെ പല അനിഷ്ട സംഭവങ്ങളും അരങ്ങേറി. പയ്യന്നൂര്‍ കണ്ടങ്കാളി സ്‌കൂളിലെ 105 എ ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് സി പി എമ്മുകാരുടെ മര്‍ദ്ദനമേറ്റു. പാനൂര്‍ സ്വദേശി മുഹമ്മദ് അഷറഫ് കളത്തിലിനാണ് മര്‍ദ്ദനമേറ്റത്.

തലശേരി പാറാല്‍ ഡി ഐ എ കോളജ് പ്രഫസറാണ് മുഹമ്മദ് അഷ്‌റഫ്.റേഷന്‍ കാര്‍ഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് മര്‍ദ്ദനമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖകളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നതെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം പോളിംഗ് നിര്‍ത്തിവച്ചു.

പത്തനംതിട്ട ചുട്ടിപ്പാറയില്‍ പോളിങ് ബൂത്തില്‍ സി.പി.എം- കോണ്‍ഗ്രസ് കയ്യാങ്കളി ഉണ്ടായി.പാര്‍ട്ടി കൊടിയുമായി ബൂത്തില്‍ വോട്ട് കാന്‍വാസ് ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.