ചവറയിൽ ടോക്കൺ വെച്ച് മദ്യ വിതരണം നടത്തിയ ഇടത് സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കുമോ?

single-img
5 April 2021

കൊല്ലം ചവറയിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായ സുജിത് വിജയൻ പിള്ളയുടെ ബാറിൽ ടോക്കൺ വെച്ച് സൗജന്യ മദ്യ വിതരണം നടത്തിയതിന്റെ ദൃശ്യങ്ങൾ സഹിതം യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോൺ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ടോക്കൺ വെച്ച് സൗജന്യ മദ്യ വിതരണത്തിന്റെ ദൃശ്യങ്ങൾ സഹിതം ഷിബു ബേബി ജോൺ പുറത്തു വിട്ടത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ ജില്ലയിലെ എൽഡിഎഫ് നേതൃത്വവും പ്രവർത്തകരും അങ്കലാപ്പിലായിരിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി തുടക്കം മുതലെ വോട്ടർമാരെ സ്വാധീനിക്കാൻ വ്യാപകമായ രീതിയിൽ മദ്യവും പണവും വിതരണം ചെയ്യുന്നതായി ചവറയിലെ യുഡിഎഫ് പ്രവർത്തകർ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. അതിന്റെ അവസാനം എന്ന രീതിയിലാണ് നിലവിൽ മദ്യം വിതരണം ചെയ്യുന്നതിന്റെ തെളിവുകൾ യു ഡി എഫ് പുറത്ത് വിട്ടിരിക്കുന്നത്.

എന്നാൽ ദൃശ്യങ്ങൾ വ്യാജമാണെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്, അതേസമയം ടോക്കൺ വെച്ച് വിതരണം ചെയ്യുന്നത് സുജിത്തിന്റെ ഉടമസ്ഥതയിലുള്ള ബാറിൽ നിന്ന് തന്നെ എന്ന് ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ടെന്നാണ് യു ഡി എഫ് പറയുന്നത്. എന്നാൽ ദൃശ്യങ്ങളിൽ കാണുന്നത് മണ്ഡലത്തിന് പുറത്തുള്ള തങ്ങളുടെ തന്നെ ബാറിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് യുഡിഎഫ് പുറത്തുവിട്ടിരിക്കുന്നതെന്നാണ് സുജിത്തിനെ അനുകൂലിക്കുന്നവർ പറയുന്നത്.

കാര്യങ്ങൾ എൽഡിഎഫ് പ്രവർത്തകർ പറയുന്നത് പോലെയാണെങ്കിൽ പോലും അത് അബ്‌കാരി നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ബോട്ടിൽ പൊട്ടിച്ച ശേഷം മദ്യം വിതരണം ചെയ്യുന്നതും നിയമ വിരുദ്ധമാണ്. ഒപ്പം തന്നെ ഇരുപത്തിമൂന്ന് വയസ്സ് തികയാത്തവർക്ക് പോലും ഇത്തരത്തിൽ ടോക്കൺ വെച്ച് മദ്യം വിതരണം ചെയ്യുന്നതായി പ്രദേശവാസികൾ ആരോപണം ഉന്നയിക്കുന്നുണ്ട്.

എന്നാൽ മദ്യവും പണവുമല്ല ജനാധിപത്യമാണ് ജയിക്കേണ്ടെതെന്ന് ആർഎസ്പി നേതാവും യുഡിഎഫ് സ്ഥാനാർഥിയുമായ ഷിബു ബേബി ജോൺ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ സമാപന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.