സത്യവാങ്മൂലത്തിൽ തട്ടിപ്പ്, വഞ്ചന, ചതി ഇനങ്ങളിലായി 25 കേസുകള്‍; “നേരിനൊപ്പം” എന്ന് മാണി സി കാപ്പന്റെ പ്രചരണ വാചകം; ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി വയോധികന്‍

single-img
1 April 2021

തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ പേരില്‍ പാലായില്‍ കോടികള്‍ ഒഴുക്കുന്ന കാപ്പന്‍ തങ്ങളുടെ കിടപ്പാടം പണയം വയ്പിച്ചിട്ട് തട്ടിക്കൊണ്ടുപോയ പണം തിരികെ നല്‍കി കുടുംബത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കുമരകം സ്വദേശിയായ വയോധികന്‍ രംഗത്ത്.

കുമരകത്തെ 2 ഏക്കര്‍ സ്ഥലം തന്‍റെ പേരില്‍ തന്നെ പണയം വച്ച് 90 ലക്ഷത്തിലധികം രൂപ വാങ്ങിക്കൊണ്ടുപോയ കാപ്പന്‍ ഇതുവരെ ബാങ്കില്‍ പണം തിരികെ അടച്ചിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഓഹരി നല്‍കാമെന്ന് പറഞ്ഞ് മൂന്നേകാല്‍ കോടി രൂപ കാപ്പന്‍ തട്ടിയെടുത്തെന്നും ഒടുവില്‍ ഓഹരി കിട്ടില്ലെന്നായപ്പോള്‍ 25 ലക്ഷം രൂപ മാത്രമാണ് മടക്കി നല്‍കിയതെന്നും ആരോപിച്ച് മുംബൈ സ്വദേശിയായ വ്യവസായി ഇന്ന് കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.

അതിനിടെ ‘നേരിനൊപ്പം’ എന്ന പ്രചരണ വാചകം തലക്കെട്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മാണി സി കാപ്പനെതിരെ 25 തട്ടിപ്പ്, വഞ്ചന, ചതി കേസുകള്‍ വിവിധ കോടതികളില്‍ നിലനില്‍ക്കുന്നുണ്ടെന്ന് കാപ്പന്‍ ഇലക്ഷന്‍ കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സഹോദരന്‍ ജോര്‍ജ് സി കാപ്പന്‍ പ്രസിഡന്‍റായ കിഴതടിയൂര്‍ സഹകരണ ബാങ്കില്‍ നിന്നുപോലും ലക്ഷങ്ങളുടെ വായ്പ എടുത്തിട്ട് പണം തിരിച്ചടച്ചിട്ടില്ലെന്ന് കഴിഞ്ഞ തവണ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യ വാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതുള്‍പ്പെടെ നിരവധി ബാങ്കുകളിലെ വായ്പകള്‍ തിരിച്ചടവില്ലാതെ മുടങ്ങി കിടക്കുന്നത് അന്നത്തെ സത്യവാങ്മൂലത്തിലും വ്യക്തമായിരുന്നു.

കാപ്പന്‍റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും മുന്‍ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം തന്നെ നല്‍കിയ സത്യവാങ്മൂലങ്ങളില്‍ ഓരോന്നിലും ഓരോ യോഗ്യതയാണ് സമര്‍പ്പിച്ചിട്ടുള്ളത് എന്ന് ആക്ഷേപമുണ്ട്.

2006 -ലെ സത്യവാങ്മൂലത്തിൽ അദ്ദേഹം കർണാടക ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു. എന്നാൽ 2011ലെ സത്യവാങ്മൂലത്തിൽ ബിരുദാനന്തര ബിരുദം എംഎ പൊളിറ്റിക്‌സിൽ നേടിയെന്ന് അവകാശപ്പെടുന്ന കാപ്പൻ 2021ലെ സത്യവാങ്മൂലത്തിൽ വെറും പ്രീഡിഗ്രി  എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘നേരിനൊപ്പം’ എന്ന പ്രചരണ വാചകവുമായി ചേര്‍ന്നുപോകുന്നവയല്ല ഇവയൊന്നും.