മത്സരിക്കാനില്ലെന്ന് ആദ്യം പറഞ്ഞത് ശോഭ സുരേന്ദ്രൻ; സീറ്റ് നൽകാതിരുന്നിട്ടില്ല: കെ സുരേന്ദ്രൻ
ബിജെപിയുടെ ഉള്ളിൽ ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളിൽ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ശോഭാ സുരേന്ദ്രനുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും സീറ്റ് നൽകാതിരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സുരേന്ദ്രൻ ഒരു ചാനലില്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഇത്തവണ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ തന്നെ ആദ്യമേ പറഞ്ഞിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്നാണ് അവർ പറഞ്ഞത്. ശോഭ സുരേന്ദ്രന്‍ മത്സരിക്കണമെന്നായിരുന്നു ഞങ്ങളുടെ അഭിപ്രായമെന്നും വി .മുരളീധരന്റെ കാര്യം അങ്ങനെയല്ല 2016-ൽ പരാജയപ്പെട്ടിട്ടും അദ്ദേഹം അവിടെ താമസിച്ചു കൊണ്ട് പ്രചാരണം തുടരുകയായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതുകൊണ്ടുതന്നെ വി മുരളീധരന്‍ ഇത്തവണ അവിടെ മത്സരിക്കും എന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എന്നാല്‍ ഒരു കേന്ദ്രമന്ത്രിയുടെ കാര്യത്തിൽ നമ്മുക്കൊന്നും ചെയ്യാൻ സാധിക്കില്ല. ബിജെപിഒയുടെ കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്.ആ കാര്യത്തില്‍ അൽപം കാലതാമസമുണ്ടായി. അതിനുള്ളില്‍ പലതരം വാര്‍ത്തകൾ വന്നുവെന്നും സുരേന്ദ്രന്‍ പറയുന്നു.
അതേസമയം ചെങ്ങന്നൂരിൽ മാധ്യമങ്ങൾ പറഞ്ഞത് അമിത് ഷായും മോദിയും തീരുമാനിച്ച സ്ഥാനാർത്ഥിയെ സുരേന്ദ്രൻ വെട്ടിയെന്നാണ്, അതിനുശേഷം നേരെ തിരിച്ചും പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങളെല്ലാം പിണറായി ഭക്തൻമാരാണ്. സംസ്ഥാനത്തെ ഇടതുപക്ഷത്ത് എന്തൊക്കെ പ്രശ്നമുണ്ട്. ആ കാര്യങ്ങള്‍ എവിടെയും ചർച്ചയാവില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേത്തു.