സ്ഥാനാർത്ഥിയുടെ സാരിയ്ക്ക് തീ പിടിച്ചു; കരുതലായ് പ്രിയങ്കാ ഗാന്ധി; പ്രിയങ്ക കൂടെ പിറക്കാതെ പോയ സഹോദരിയെന്ന് സ്ഥാനാർഥി
തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ സാരിയില്‍ തീപിടിച്ച യുവതിയ്ക്ക് പ്രിയങ്കാ ഗാന്ധിയുടെ കരുതല്‍. നാരാങ്ങാവിളക്ക് കത്തിക്കുന്നതിനിടെ സാരിയ്ക്ക് തീ പിടിച്ച വീണ എസ്. നായര്‍ക്ക് പ്രവര്‍ത്തകര്‍ സമ്മാനിച്ച ഷാള്‍ പുതപ്പിച്ച് കരുതലായി പ്രിയങ്കാ ഗാന്ധി.
ചേച്ചിയുടെ കരുതലാണ് പ്രിയങ്ക നല്‍കിയതെന്ന് വീണ മാധ്യമങ്ങളോട് പറഞ്ഞു.
ആറ്റുകാല്‍ ക്ഷേത്രനട അടയ്ക്കുന്നതിനു തൊട്ടുമുമ്പാണ് പ്രിയങ്ക ഗാന്ധിയും വീണ എസ്. നായര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരും എത്തിയത്. വലിയ രീതിയിലുള്ള തിരക്കാണ് ക്ഷേത്ത്രില്‍ ഉണ്ടായിരുന്നത്.നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടെയാണ് വീണയുടെ സാരിയില്‍ തീപിടിച്ചത്. ഒപ്പമുണ്ടായിരുന്നവര്‍ പെട്ടെന്നുതന്നെ തീ അണച്ചു. ഉടന്‍ തന്നെ പ്രിയങ്ക തനിക്കു കിട്ടിയ ഷാള്‍ വീണയ്ക്കു നല്‍കി. അപ്രതീക്ഷിത അപകടത്തില്‍ പകച്ച സ്ഥാനാര്‍ഥിയെ വാഹനത്തിലേക്കു ക്ഷണിച്ചു. പൂന്തുറയിലെ സമ്മേളനത്തിനു ശേഷം താമസസ്ഥലത്ത് എത്തുന്നതുവരെ പ്രിയങ്ക വീണയെ ഒപ്പം കൂട്ടി.
വീണ നായർ സമൂഹമാധ്യമത്തിലിട്ട കുറിപ്പിന്റെ പൂർണരൂപം
പ്രിയങ്ക: കൂടെ പിറക്കാതെ പോയ സഹോദരിയുടെ കരുതൽ
എത്ര വൈകിയാണെങ്കിലും ഇതു നിങ്ങളോടു പങ്കുവയ്ക്കാതെ ഉറങ്ങില്ല എന്ന വാശിയോടെയാണ് ഞാൻ ഈ കുറിപ്പ് എഴുതിയത്. ആറ്റുകാൽ ദേവീ ക്ഷേത്ര നടയിൽ സ്ഥാനാർഥിയായ എനിക്ക് പ്രിയങ്കാജിക്കൊപ്പം പ്രാർത്ഥിക്കാൻ ഇന്ന് അവസരം ലഭിച്ചു. നേരത്തെ തീരുമാനിച്ചത് പ്രകാരം കെ. മുരളീധരൻസാറിനൊപ്പം ഞാൻ ആറ്റുകാൽ നടയിൽ കാത്തു നിൽക്കുകയായിരുന്നു. പ്രിയങ്കാജി എത്തിയത് മാത്രമേ അറിഞ്ഞുള്ളു. അസഹനീയമായ ഉന്തും തള്ളും. സ്ഥാനാർഥിയാണ് എന്ന് പറഞ്ഞപ്പോൾ കൂടെയുള്ളവർ പ്രിയങ്കാജിയുടെ അടുത്തേക്ക് പോകാൻ അനുവദിച്ചു. നാരങ്ങാ വിളക്കിൽ പ്രിയങ്ക തിരി കൊളുത്താൻ നിൽക്കുമ്പോൾ പുറകിലെ ഉന്തിലും തള്ളിലും എന്റെ സാരിയിൽ തീപിടിച്ചത് ഞാൻ അറിഞ്ഞില്ല. കോട്ടൺ സാരിയിൽ തീ ആളിപ്പടരുമ്പോൾ പരിഭ്രാന്തി പടർന്നു.
പിന്നിൽനിന്ന് എസ്പിജി ഉദ്യോഗസ്ഥരോ മറ്റോ ആണ് തീ കെടുത്തിയത്. നല്ല ഭാഗം തീ കത്തിയ എന്റെ സാരി ആകെ അലങ്കോലമായി. ഉടനെത്തന്നെ പ്രിയങ്കജി തന്നെ കൈയിലുണ്ടായിരുന്ന പാർട്ടിപ്രവർത്തകർ നൽകിയ ഷാൾ എൻറെ മേൽ പുതപ്പിച്ചു. പിന്നെ എന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് ഒരു കൊച്ചു കുട്ടിയെ കൊണ്ടുനടക്കുന്ന വാത്സല്യത്തോടെ പ്രാർത്ഥിക്കാൻ കൊണ്ടുപോയി.
പ്രാർത്ഥന കഴിഞ്ഞു തിരിച്ചു പോകാൻ ഒരുങ്ങുമ്പോൾ ഒരു അത്യാവശ്യ വിഷയം പ്രിയങ്കാജിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഉണ്ടായിരുന്നു എന്ന് ഞാൻ പറഞ്ഞതും കാറിൽ കയറാൻ പറഞ്ഞു. വഴിമധ്യേ കാര്യം ശ്രദ്ധയിൽപ്പെടുത്തി. വഴിയോരത്തു കാത്ത് നിൽക്കുന്ന പതിനായിരങ്ങളോട് സൺറൂഫിൽനിന്നും കൈ വീശുമ്പോൾ എന്നോടും കൂടെ എഴുന്നേറ്റു നിൽക്കാൻ പറഞ്ഞു. അല്പം മടിച്ചുകൊണ്ടു ഞാൻ സാരിയുടെ കാര്യം വീണ്ടും ഓർമിപ്പിച്ചു. പ്രിയങ്കാജി ധരിച്ചിരുന്ന മഞ്ഞ ചുരിദാറിന്റെ ഷാൾ എനിക്ക് നേരെ നീട്ടികൊണ്ടു ഇത് പുതച്ചാൽ മതി എന്ന് പറഞ്ഞു.
കുറച്ചു മണിക്കൂർ പിറക്കാതെ പോയ ഒരു സഹോദരിയുടെ സ്നേഹവും സാന്ത്വനവും ഞാൻ അറിഞ്ഞു, അനുഭവിച്ചു. ഇന്ത്യക്കു വേണ്ടി ജീവൻ ബലികഴിച്ച രാജീവിന്റെ മകൾ, ഇന്ദിരയുടെ കൊച്ചുമകൾ… എന്നെ പോലെ സാധാരണക്കാരിയായ ഒരു കുട്ടിക്ക് നൽകിയ പരിഗണന… സ്നേഹം, കരുതൽ… എനിക്ക് വാക്കുകളില്ല. കഴിഞ്ഞു പോയ മണിക്കൂറുകൾ സ്വപ്നമല്ല എന്ന് ഞാൻ എന്നെ ഇപ്പോഴും ബോധ്യപ്പെടുത്തുകയാണ്. ഈ പ്രസ്ഥാനം തകരില്ല.. ഈ പ്രസ്ഥാനം തളരില്ല… ഇത് ഇന്ദിരയുടെ പ്രസ്ഥാനമാണ്.. ഇത് പ്രിയങ്കയുടെയും രാഹുലിന്റെയും ലക്ഷക്കണക്കിന് സാധാരണക്കാരുടെയും പ്രസ്ഥാനമാണ്.