തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും ഇ പി ജയരാജൻ പിന്മാറുമ്പോൾ

single-img
30 March 2021

ഇനി താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കാനില്ല എന്ന പ്രഖ്യാപനവുമായി സി പി എം കേന്ദ്ര കമ്മിറ്റിയംഗവും പിണറായി മന്ത്രി സഭയിലെ വ്യവസായ വകുപ്പ് മന്ത്രിയുമായ ഇ പി ജയരാജൻ. ഒരിക്കല്‍ക്കൂടി പാർട്ടി ആവശ്യപ്പെട്ടാലും മത്സരിക്കില്ലെന്ന്പറഞ്ഞ ജയരാജന്‍ തന്‍റെ അസൗകര്യം പാർട്ടിയെ ബോധ്യപ്പെടുത്തുമെന്നും ഇന്ന് അറിയിക്കുകയുണ്ടായി.

‘സംസ്ഥാനത്ത് ഇതുവരെ മൂന്നു തവണ എം എൽ എയായ വ്യക്തിയാണ് താന്‍. ഒരുതവണ മന്ത്രിയാകാനും കഴിഞ്ഞു. ഇപ്പോള്‍ പ്രായമായി വരികയാണ്, ധാരാളം ആരോഗ്യ പ്രശ്നങ്ങളുണ്ട്. ജനസേവനത്തിനും തെരഞ്ഞെടുപ്പുകളിലും ഇറങ്ങി പ്രവർത്തിക്കാനുമുള്ള ആരോഗ്യ ശേഷി കുറഞ്ഞു വരികയാണ്’. ജയരാജൻ പറഞ്ഞു.

സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എ ഫ്ഐ യിലൂടെ പൊതു രാഷ്ട്രീയരംഗത്ത് എത്തിയ ഇ പി ജയരാജന്‍ പിന്നീട് ഡി വൈ എഫ്ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്‍റ് കൂടിയായിരുന്നു. പിന്നീട് വളരെ കാലം സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും ചുമതലയനുഷ്ടിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പുകളില്‍ 2011ലും 2016ലും മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ ജയരാജൻ, പിണറായി മന്ത്രിസഭയിൽ വ്യവസായ, കായികം, യുവജനകാര്യ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. 2016ല്‍ നടന്ന ബന്ധുനിയമന വിവാദത്തെ തുടർന്ന് ആദ്യം മന്ത്രിപദം രാജിവെച്ചെങ്കിലും വിജിലൻസ് അന്വേഷണത്തിൽ ക്ലീൻ ചിറ്റ് നൽകിയതോടെ ജയരാജൻ വീണ്ടും മന്ത്രിപദത്തിൽ തിരികെ എത്തുകയായിരുന്നു.