പെരുമാറ്റചട്ട ലംഘനം; സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

single-img
30 March 2021

നിലവിലെ രാജ്യസഭാംഗവും തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. എൽ ഡി എഫ് തൃശൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും ഇലക്ഷൻ ഏജന്റുമായ അഡ്വ. കെ ബി സുമേഷ് ആണ് തൃശൂർ ശക്തൻ നഗർ മാർക്കറ്റിൽ വോട്ടഭ്യർത്ഥിച്ച് എത്തിയ വേളയിൽ വോട്ടർമാർക്ക് സുരേഷ് ഗോപി ചില വാഗ്ദാനങ്ങൾ നൽകിയത് ചൂണ്ടിക്കാട്ടി പരാതി നൽകിയത്.

പ്രചാരണ വേളയില്‍ സുരേഷ്ഗോപി സ്വന്തം കൈയിൽനിന്നോ എം പി ഫണ്ടിൽനിന്നോ ഒരു കോടി രൂപ ചെലവഴിച്ച് തൃശൂർ ശക്തൻ മാർക്കറ്റ് നവീകരിക്കുമെന്നാണ് വാഗ്ദാനം ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തന്റെ നാമനിർദേശപത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 68 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. മാത്രമല്ല,, കേവലം 40000 രൂപ മാത്രമാണ് തന്റെ കൈവശമുള്ളതെന്നും ഭാര്യയുടെ കൈവശം 25000 രൂപയും വിവിധ അക്കൗണ്ടുകളിലായി 10 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ടെന്നും പറഞ്ഞിരിക്കുന്നു.

വാസ്തവം ഇതായിരിക്കെ തന്റെ കൈയിൽ നിന്നും പണം ചെലവഴിച്ചായാലും ശക്തൻ മാർക്കറ്റ് നവീകരിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ആളുകളെ കബളിപ്പിക്കലാണ്.ഇത്തരത്തില്‍ ഒരു വാഗ്ദാനം നൽകിയ സുരേഷ് ഗോപി സത്യവാങ്മൂലത്തിൽ കള്ളം പറഞ്ഞിരിക്കുന്നതായി സംശയിക്കണം. എം.പി എന്ന നിലയിൽ സുരേഷ് ഗോപി പദവി ദുരുപയോഗിക്കുക കൂടി ചെയ്തിരിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേപോലെ തന്നെ കോർപറേഷൻ അധികൃതരുടെ മുൻകൂർ അനുമതി വാങ്ങാതെ ശക്തൻ നഗറിലെ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ കോണി വെച്ചുകെട്ടി മാലയിട്ട സുരേഷ് ഗോപിയുടെ നടപടിയും ചട്ടലംഘനമാണ്. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ചിത്രം പതിച്ച പോസ്റ്ററുകളാണ് സുരേഷ് ഗോപിയുടെ പ്രചരണാർത്ഥം നഗരത്തിലും ബി ജെ പി യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഉപയോഗിക്കുന്നത്. ഈ പ്രവൃത്തിയും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇടതുമുന്നണി ആരോപിക്കുന്നു.

തെരഞ്ഞെടുപ്പിലെ പരാജയഭീതിയില്‍ എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന നടപടി സുരേഷ്ഗോപി അവസാനിപ്പിക്കണം എന്നും എല്‍ ഡി എഫ് തൃശൂര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ വി ഹരിദാസ്, സെക്രട്ടറി കെ ബി സുമേഷ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.