നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം; ഫേസ്ബുക്കിന് താത്കാലിക നിരോധനം
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഫേസ്ബുക്കിന് ബംഗ്ലാദേശിലെ ധാക്കയില്‍ താത്കാലിക നിരോധനം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. ഹെഫാസത്ത്-ഇ-ഇസ്ലാം സംഘടന നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശില്‍ വ്യാപക പ്രതിഷേധം. ചിറ്റഗോങ്ങില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ പൊലീസ് വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. രാജ്യ തലസ്ഥാനമായ ധാക്കയിലും മോഡി സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ടിയര്‍ ഗ്യാസും റബര്‍ ബുള്ളറ്റും ഉപയോഗിച്ച് പ്രതിഷേധക്കാരെ പൊലീസ് നേരിട്ടു. വിദ്യാര്‍ത്ഥികളും യുവജനങ്ങളുമാണ് പ്രതിഷേധവുമായെത്തിയത്.
2002ലെ ഗുജറാത്ത് കലാപത്തിന് നരേന്ദ്ര മോദി പ്രേരിപ്പിച്ചുവെന്നും മോദിയുടെ ഭരണം വംശീയ വിദ്വേഷത്തിന് വഴിവച്ചുവെന്നുമാണ് പ്രക്ഷോഭകർ പ്രതികരിച്ചത്. കല്ലേറില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 33 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല്പതോളം പ്രക്ഷോഭകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നരേന്ദ്ര മോദിയെ രാജ്യത്തേക്ക് ക്ഷണിച്ചതിന് പ്രധാനമന്ത്രി ഷെയ്ക് ഹസീനയ്ക്കെതിരെയും പ്രതിഷേധമുയരുന്നുണ്ട്.