സ്മാര്‍ട് പാലാക്കായുളള കര്‍മപദ്ധതികളുമായി ജോസ് കെ മാണി
കോട്ടയത്തിന്റെ മുഖച്ചായ തന്നെ മാറ്റിയെഴുതിയ എംപി ജോസ് കെ മാണിയുടെ മനസിൽ ഇനി സ്മാര്‍ട് പാലായാണ്. സ്മാര്‍ട് പാലായെന്ന സ്വപ്നത്തിന്റെ ടേക് ഓഫിനായുളള കര്‍മപദ്ധതികൾ പൂർത്തിക്കരിക്കാൻ വേണ്ടിയാണ് ജോസ് കെ മാണിയുടെ പരിശ്രമം. പദ്ധതികള്‍ കണ്ടെത്തി നടപ്പാക്കുന്നതിലെ ക്രാന്തദര്‍ശിത്വത്തിനും സാമര്‍ഥ്യത്തിനും കേന്ദ്രമന്ത്രിമാരായ ശത്രുഘ്‌നന്‍ സിന്‍ഹ, രാജീവ് പ്രതാപ് റൂഡി, കൃഷന്‍പാല്‍ ഗുര്‍ജാര്‍ തുടങ്ങിയവര്‍ ജോസ് കെ മാണിയെ അഭിനന്ദിച്ചിരുന്നു.
ദേശീയ വിദ്യാഭ്യാസ പദ്ധതികളിലൂടെ അക്ഷര നഗരിയായ കോട്ടയം ജില്ലയെ വിദ്യാഭ്യാസ ഹബാക്കുക എന്ന ലക്ഷ്യം ജോസ് കെ മാണി പൂര്‍ത്തിയാക്കിയിരുന്നു. കേരളത്തിലെ തന്നെ ഏക എഡ്യൂകേഷണല്‍ ഹബാണ് കോട്ടയം. വിദ്യാഭ്യാസ ഹബിന്റെ യശസുയര്‍ത്തുന്ന ട്രിപില്‍ ഐഐടിയും, ഹോടെല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂടും വാതായനങ്ങള്‍ തുറന്നത് പാലാ മണ്ഡലത്തിലാണെന്നതാണ് എടുത്തപറയേണ്ട കാര്യം. വിദ്യാഭ്യാസ രംഗത്തെ പദ്ധതി വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുകയും 10 വര്‍ഷത്തിനുള്ളില്‍ ഈ ലക്ഷ്യം സാധ്യമാക്കുന്നതിലേക്കായി 334 കോടി രൂപ ജോസ് കെ മാണി വിനിയോഗിക്കുകയും ചെയ്‌തു.
ആഗോള അംഗീകാരം നേടിയ പാലാ വലവൂരിലെ ട്രിപിള്‍ ഐടി, ഉന്നത വിദ്യാഭ്യാസ രംഗത്തെ തിലകകുറിയാണ്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയുവമായി നടത്തിയ നിരന്തര ഇടപെടലും സമ്മര്‍ദവുമാണ് ഇത്തരമൊരു വന്‍കിട വിദ്യാഭ്യാസ പദ്ധതിയെ വലവൂരിലെത്തിച്ചത്. വന്‍കിട ഉന്നത വിദ്യാഭ്യാസ പദ്ധതിയുടെ മുതല്‍ മുടക്ക് 200 കോടി രൂപയാണ്. അഞ്ചുകോടിയുടെ പ്രത്യേക ഇന്‍കുബേഷന്‍ സെന്റര്‍ വിദ്യാഭ്യാസ ഹബിന്റെ അടിത്തറയാകുന്നു. 56 ഏകെര്‍ സ്ഥലമാണ് പദ്ധതിയ്ക്കായി ഏറ്റെടുത്തത്.
ട്രിപില്‍ ഐടിയിലൂടെ പാലായിലേക്ക് ആദ്യ ഡിംഡ് യൂണിവേഴ്‌സിറ്റിയും വാതില്‍ തുറക്കുകയാണ്. കരൂര്‍ പഞ്ചായത്തിലെ വള്ളിച്ചിറയിലെ വലവൂര്‍ ട്രിപില്‍ ഐടിയുടെ വരവോടെ ഒരു ടൗണ്‍ഷിപാകുകയാണ്.
മാധ്യമ തലസ്ഥാനമായ കോട്ടയത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് മാസ് കമ്യൂണികേഷനും സ്ഥാപിച്ചു. ഹൈദരാബാദ് കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് മാസ് കമ്യൂണികേഷന്‍ ശാഖയുളളത്. മാധ്യമ രംഗത്തെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയ ഐഐഎംസി പാലായ്ക്ക് സമീപം പാമ്പാടിയിലാണ് യാഥാര്‍ഥ്യമായത്. ആര്‍ഐടി ക്യാമ്പസിനോടു ചേര്‍ന്ന 10 ഏകെര്‍ സ്ഥലത്ത് ആരംഭിച്ച പദ്ധതിക്ക് ആദ്യഘട്ടത്തില്‍ 14 കോടി രൂപയായിരുന്നു ചിലവ്.
ജോസ് കെ മാണിയുടെ വികസന കരസ്പര്‍ശത്താല്‍ വിരിഞ്ഞ മറ്റൊരു വിദ്യാഭ്യാസ പദ്ധതിയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ഹോടെല്‍ മാനേജ്‌മെന്റ്. പാലായിലെ മുത്തോലിയിലാണ് യാഥാര്‍ഥ്യമാകുന്നത്. 30 കോടി രൂപ മുടക്കിലുളള സ്ഥാപനം കേന്ദ്ര ടൂറിസം മന്ത്രാലായത്തിനു കിഴിലാണ് പ്രവര്‍ത്തിക്കുക. ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് രാജ്യാന്തര തൊഴില്‍ മേഖലയില്‍ വന്‍ അവസരങ്ങളുളള ഹോടെല്‍ മാനജ്‌മെന്റിലെ വിവിധ രംഗങ്ങളില്‍ പ്രൊഫഷണല്‍ പരിശീലനം ഇതുവഴി സാധ്യമാകും.