വകഭേദം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം 18 സംസ്ഥാനങ്ങളില്‍ കണ്ടെത്തി

single-img
25 March 2021

18 സംസ്ഥാനങ്ങളില്‍ വകഭേദം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയെന്നും മുന്‍കരുതല്‍ വേണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്.കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 47,262 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്രക്ക് പുറമെ തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നി സംസ്ഥാനങ്ങളിലും സ്ഥിതി മോശമാക്കുകയാണ്.

സജീവ കോവിഡ് കേസുകള്‍ ഏറ്റവും അധികമുള്ള രാജ്യത്തെ പത്ത് ജില്ലകളില്‍ ഒന്‍പതും മഹാരാഷ്ട്രയിലാണ്. 10,787 സാമ്പിളുകളില്‍ നിന്ന് 771 വകഭേദം സംഭവിച്ച വൈറസുകളാണ് കണ്ടെത്തിയത്. ഇതില്‍ 736 എണ്ണം ബ്രിട്ടണില്‍ കണ്ടെത്തിയതിനും 34 എണ്ണം ദക്ഷിണ ആഫ്രിക്കയില്‍ കണ്ടെത്തിയ വൈറസുകള്‍ക്കും ഒരെണ്ണം ബ്രസീലില്‍ കണ്ടെത്തിയ വൈറസുകള്‍ക്കും സമാനമാണ്.

സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനായി ജീനോമിക് സീക്വന്‍സിംഗും എപ്പിഡെമോളജിക്കല്‍ പഠനങ്ങളും തുടരുകയാണ്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ചതിന് പുതിയ വൈറസുകളുടെ സാന്നിധ്യവുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം.