“വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ക്ക് യാഥാര്‍ഥ്യം അറിയാം”; കോണ്‍ഗ്രസ് ബി ജെ പി രഹസ്യധാരണയെന്ന വി കെ പ്രശാന്തിന്റെ ആക്ഷേപത്തിന് മറുപടിയുമായി വീണ എസ് നായർ
വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രചാരണരംഗത്ത് സജീവമല്ലെന്നും കോണ്‍ഗ്രസ് ബി.ജെ.പി രഹസ്യധാരണയെന്നും ആക്ഷേപവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്ത്. എന്നാൽ വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ക്ക് യാഥാര്‍ഥ്യം അറിയാമെന്നായിരുന്നു വി കെ പ്രശാന്തിന്റെ ആരോപണത്തിന് യു.ഡി.എഫ് സ്ഥാനാര്‍ഥി വീണ എസ് നായരുടെ മറുപടി.
അതേ സമയം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തീപാറുന്ന പോരാട്ടം പ്രതീക്ഷിച്ച മണ്ഡലമായിരുന്നു വട്ടിയൂര്‍ക്കാവ്. കുമ്മനവും മുരളിധരനും ടി.എന്‍സീമയും നേര്‍ക്കുനേര്‍ പോരടിച്ച 2016 ലെ ചൂടൻ അന്തരീക്ഷമല്ലിപ്പോള്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തലമുറമാറ്റം വന്നെങ്കിലും പഴയ ആവേശമില്ലെന്ന് മാത്രം. കഴിഞ്ഞതവണ ബി.ജെ.പിയെ തോല്‍പിക്കാന്‍ വോട്ട് മറിക്കേണ്ടിവന്നുവെന്ന് തുറന്നു സമ്മതിക്കേണ്ടിവന്ന എല്‍.ഡി.എഫ് തന്നെയാണ് ഇക്കുറി വോട്ടുകച്ചവട പരാതിയുമായി വരുന്നത്.
എല്‍.ഡി.എഫിന്റ ആക്ഷേപത്തിന് വീണ നായര്‍ക്ക് മറുപടിയുണ്ട്. ആരോപണത്തെ തള്ളാതെ അതിനെ രാഷ്ട്രീയ നേട്ടമാക്കി മാറ്റാനായിരുന്നു ബി.ജെ പി സ്ഥാനാര്‍ഥിയുടെ ശ്രമം. ത്രികോണപോരാട്ടത്തിന്റ വീറും വാശിയും പുറമെ പ്രകടമല്ലായിരിക്കാം, അതുകൊണ്ടുമാത്രം അടിയൊഴുക്കുകളുണ്ടാകില്ലെന്ന് ഉറപ്പിക്കാനാകില്ല.